Wednesday, August 28, 2013

ഇടിയുന്ന രൂപയും ആഗോളവൽക്കരണവും

ആർ. രാംകുമാർ


രൂപയുടെ മൂല്യമിടിയുന്നതിനെ പറ്റി ഇന്റർനെറ്റിൽ പരക്കെയുള്ള ഒരു തമാശ ഇങ്ങിനെ: 1991-ൽ ഉദാരവല്ക്കരണം ആരംഭിക്കുമ്പോൾ ഒരു ഡോളറിനു തുല്യമായ രൂപയുടെ മൂല്യം രാഹുൽ ഗാന്ധിയുടെ അന്നത്തെ വയസ്സിനു തുല്യം (17 രൂപ). 2013-ൽ അത് രാഹുലിന്റെ അമ്മയായ സോണിയ ഗാന്ധിയുടെ ഇന്നത്തെ വയസ്സിനു തുല്യം (66 രൂപ). എന്നാൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു ഒരു ലക്ഷ്യമുണ്ട്. താൻ 2014-ൽ പടിയിറങ്ങുമ്പോൾ ആ നിരക്കിനെ തന്റെ സ്വന്തം വയസ്സിനടുത്ത് എങ്ങിനെയെങ്കിലും എത്തിക്കണം (80 രൂപ). ഇപ്പറഞ്ഞത്‌ തമാശയായാണെങ്കിലും, കാര്യങ്ങൾ ഇങ്ങിനെ പോയാൽ ഒരു ഡോളറിനു 80 രൂപ എത്തുന്ന കാലം അത്ര വിദൂരമല്ല എന്നാണു വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അത് കൊണ്ടായിരിക്കും, "ക്ഷമ വേണം, രൂപ അതിന്റെ ശരിയായ മൂല്യത്തിൽ എത്തിക്കൊള്ളും" എന്ന് ധനമന്ത്രി ചിദംബരം പറഞ്ഞതായി വാർത്ത വന്നിട്ടുള്ളത്!

എന്താണ് രൂപയുടെ മൂല്യമിടിയുന്നതിന്റെ പിന്നിലെ കാരണങ്ങൾ? ആരാണ് അതിനു ഉത്തരവാദി? ആഗോളതലത്തിലെ മാറ്റങ്ങൾ മാത്രമാണോ? അതോ ഇന്ത്യയിലെ സർക്കാരിന്റെ നയവൈകല്യങ്ങളോ? ഈ വിഷയങ്ങൾ ചുരുക്കത്തിൽ പരിശോധിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്‌ഷ്യം.

മൂല്യത്തകർച്ചയുടെ ചരിത്രം

1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഒരു ഡോളറിനു മൂല്യം 3.30 രൂപ. 1947-ലെ സ്ഥിതിക്ക് ഒരു കാരണമുണ്ടായിരുന്നു. അന്ന് ഇന്ത്യൻ രൂപയുടെ മൂല്യം ബ്രിട്ടീഷ്‌ പൌണ്ടിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു നിശ്ചയിച്ചിരുന്നത്. ഒരു പൌണ്ടിന് 13.33 രൂപ മൂല്യം. ഒരു പൌണ്ടിന് 4.03 ഡോളർ മൂല്യം. അങ്ങിനെ, ഒരു ഡോളറിനു 3.30 രൂപ. 1949-ൽ പൌണ്ടിന്റെ മൂല്യമിടിഞ്ഞു. അത് വഴി രൂപയുടെയും. 1949 മുതൽ 1966 വരെ ഒരു ഡോളറിനു 4.76 രൂപ എന്ന നിരക്കായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ അന്നും ഇന്നും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. അന്ന് രൂപയുടെ മൂല്യം ഇന്നത്തെ പോലെ കറൻസി വിപണികളിലല്ല നിർണയിച്ചിരുന്നത്. മറിച്ചു, സർക്കാർ തന്നെയാണ് സാമ്പത്തിക സ്ഥിതി കണക്കിലെടുത്തു കൊണ്ട് രൂപയുടെ മൂല്യം നിശ്ചയിച്ചിരുന്നത്. ഇതിനു "നിശ്ചിത-വിനിമയ-നിരക്ക്-വ്യവസ്ഥ" (fixed exchange rate regime) എന്നായിരുന്നു പേര്. 

1966 ലാണ് ഇന്ത്യ ആദ്യമായി ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നത്. അടുത്തടുത്ത രണ്ടു യുദ്ധങ്ങൾ ഇന്ത്യയുടെ സമ്പദ്-വ്യവസ്ഥയെ താറുമാറാക്കിയിരുന്നു. രാജ്യത്തിന്റെ വ്യാപാര കമ്മി ഏറെ വർദ്ധിച്ചിരുന്നു. അമേരിക്കയിൽ നിന്നുള്ള സഹായധനം (aid) കിട്ടുന്നതും അവസാനിച്ചിരുന്നു. കൂടുതലും ഭക്ഷ്യധാന്യമായിരുന്നു അമേരിക്കയിൽ നിന്നും സഹായധനമായി കിട്ടിക്കൊണ്ടിരുന്നത്. തുടർന്ന് ഭക്ഷണസഹായം നൽകണമെങ്കിൽ രൂപയുടെ മൂല്യമിടിച്ച്ചേ പറ്റൂ എന്ന് അമേരിക്ക നിർബന്ധം പിടിച്ചു. ഒപ്പം, ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും സമ്മർദവും. ഈ സമ്മർദങ്ങൾക്ക് വഴങ്ങി ഇന്ദിര ഗാന്ധി 1966-ൽ രൂപയുടെ മൂല്യം ഡോളറിനു 7.57 എന്നാക്കി കുറച്ചു (ഈ തീരുമാനമെടുക്കുന്നതിന് തലേന്ന് രാത്രി ആകെ ടെൻഷനടിച്ച ഇന്ദിര "ഡോക്ടർ ഷിവാഗോ" എന്ന സിനിമ കാണാൻ പോയി എന്നും ഒരു കഥയുണ്ട്). ഇങ്ങിനെ മൂല്യം കുറച്ചാൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതികൾക്ക് കൂടുതൽ അനുകൂലമായ സ്ഥിതിയുണ്ടാവും; അങ്ങിനെ കൂടുതൽ ഡോളർ കൈവശം വരും; ആ ഡോളർ ഉപയോഗിച്ചു  ഭക്ഷണം, എണ്ണ തുടങ്ങിയ ചരക്കുകൾ ഇറക്കുമതി ചെയ്യാം; എന്നൊക്കെ ഇന്ദിര ഗാന്ധി കണക്കു കൂട്ടിയിരുന്നു. കയറ്റുമതിയൊന്നും കാര്യമായി വർദ്ധിച്ചില്ലെങ്കിലും, ഇന്ത്യയിൽ അന്ന് നിലവിൽ ഉണ്ടായിരുന്ന കടുത്ത ഇറക്കുമതി നിയന്ത്രണങ്ങൾ കാരണം ഇറക്കുമതികൾ  കാര്യമായി വർദ്ധിച്ച്ചില്ല. അത് മൂലം, ഇന്നത്തെ പോലെ രാജ്യത്തിന്റെ വിദേശനാണയ ശേഖരം നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടായില്ല.

1975 മുതൽ രൂപയുടെ മൂല്യം നിർണ്ണയിക്കുന്ന രീതി സർക്കാർ മാറ്റി. അമേരിക്കൻ ഡോളർ, ജപ്പാനീസ് യെൻ, ജർമൻ മാർക്ക് എന്നീ മൂന്ന് കറൻസികളുടെ നിലവാരവുമായി ബന്ധപ്പെടുത്തിയായിരുന്നു പുതിയ മൂല്യ നിർണ്ണയ രീതി. അങ്ങിനെ ഒരു ഡോളറിനു രൂപയുടെ മൂല്യം 7.57 ൽ നിന്ന് 8.39 ആയി സർക്കാർ കുറച്ചു. 1985-ൽ ഇത് വീണ്ടും കുറച്ചു ഒരു ഡോളറിനു 12 രൂപ എന്നാക്കി.

ഉദാരവല്ക്കരണവും മൂല്യത്തകർച്ചയും

അപ്പോഴാണ്‌ 1991-ൽ ഉദാരവൽക്കരണത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും വരവ്. 1980-കളിൽ പുറം രാജ്യങ്ങളിൽ നിന്നും കടം വാങ്ങിയായിരുന്നു ആഭ്യന്തര നികുതി പിരിക്കാത്ത ഇന്ത്യൻ സർക്കാർ ചിലവുകൾ നടത്തിയിരുന്നത്. ഈ കടങ്ങളൊക്കെ തിരികെ നല്കേണ്ടത് ഡോളറിൽ ആയിരുന്നു. അന്നന്നത്തെ ചിലവുകൾക്ക് ഉപയോഗിക്കുന്ന, മൂലധന ചിലവുകൾക്ക് ഉപയോഗിക്കാത്ത, ഈ കടം വാങ്ങിയ പണം എങ്ങിനെ തിരിച്ചടക്കും? ആ പ്രതിസന്ധി സമയത്താണ് ഗൾഫു യുദ്ധം പൊട്ടിപുറപ്പെടുന്നത്. ഒന്നാമതായി, ഇത് മൂലം എണ്ണ വില വൻതോതിൽ വർദ്ധിച്ചു; കൂടിയ വിലയിൽ എണ്ണ വാങ്ങാൻ കൂടുതൽ ഡോളർ ശേഖരം ചിലവഴിക്കണം. രണ്ടാമതായി, ഇന്ത്യയുടെ ഡോളർ ശേഖരം കൂടുതലായും ഗൾഫിലെ തൊഴിലാളികൾ നാട്ടിലേക്കയച്ച്ചിരുന്ന വരുമാനത്തിൽ നിന്നായിരുന്നു. യുദ്ധം മൂലം ലക്ഷക്കണക്കിന്‌ തൊഴിലാളികൾ ഇന്ത്യയിലേക്ക്‌ മടങ്ങി. അങ്ങിനെ ഡോളർ ശേഖരം ചുരുങ്ങി. മൂന്നാമതായി, യുദ്ധം മൂലം ഗൾഫു മേഖലയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതികൾ കുറഞ്ഞു. അത് മൂലം, ആ കയറ്റുമതികൾ നേടി തന്നിരുന്ന ഡോളറുകൾ നഷ്ടമായി. അങ്ങിനെ രൂപയുടെ മൂല്യത്തിനു മേൽ കടുത്ത സമ്മർദം വന്നു.

 

ഒപ്പം കൂട്ടി വായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഇന്ത്യയിൽ അന്ന് നിലവിൽ നിന്നിരുന്ന രാഷ്ട്രീയ അസ്ഥിരത മൂലം നിക്ഷേപകർ മെല്ലെ ഇന്ത്യയിൽ നിന്നും പണം പിൻവലിക്കാൻ തുടങ്ങി. പ്രധാനമായും വിദേശ ഹ്രസ്വകാല വായ്പ്പകൾ നൽകിയവരാണ് വായ്പ്പാ കാലയളവ്‌ വർദ്ധിപ്പിക്കാൻ നില്ക്കാതെ സ്ഥലം വിട്ടത്. ഇവർ വന്നത് ഡോളറുമായാണ്. പോയതും ഡോളറും കൊണ്ട്. ഇത് മൂലം, ഡോളർ ശേഖരം വീണ്ടും ഇടിഞ്ഞു. ഇതോടൊപ്പം, എൻ.ആർ.ഐ (NRI) നിക്ഷേപകരും ഇന്ത്യയിൽ നിന്നും പണം പിൻവലിക്കാൻ തുടങ്ങി. അവരും കൊണ്ട് പോയത് ഡോളർ.

ഈ സാഹചര്യത്തിലാണ്, 1966-ലെ പോലെ, ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും സമ്മർദത്തിനു വീണ്ടും വഴങ്ങി ഇന്ത്യ ഉദാരവല്ക്കരണ നയങ്ങൾ അവലംബിച്ചത്. ഈ നയങ്ങളുടെ ആദ്യ ദിനങ്ങളിൽ രൂപയുടെ മൂല്യമിടിക്കലിനാണ് പ്രാമുഖ്യം കിട്ടിയത്. അങ്ങിനെ ഒരു ഡോളറിനു 12 രൂപ എന്നതിൽ നിന്നും കുറച്ചു ഒരു ഡോളറിനു 17.90 രൂപ എന്നാക്കി മൂല്യം നിശ്ചിതപ്പെടുത്തി (ഇതാണ് നേരത്തെ രാഹുൽ ഗാന്ധിയുടെ അന്നത്തെ പ്രായവുമായി തമാശരൂപേണ താരതമ്യപ്പെടുത്തിയത്). എന്നാൽ, 1993 ൽ ആണ് ഏറ്റവും പ്രധാനപ്പെട്ട നയവ്യതിയാനം ഉണ്ടായത്. വർഷങ്ങളായി ഐ.എം.എഫും ലോകബാങ്കും ആവശ്യപ്പെട്ടു വന്നിരുന്ന ഒരു നയം അന്ന് മുതൽ പ്രാവർത്തികമായി. 1947 മുതൽ നിലവിൽ ഉണ്ടായിരുന്ന "നിശ്ചിത-വിനിമയ-നിരക്ക്-വ്യവസ്ഥ" എടുത്തു കളഞ്ഞ്, കറൻസിയുടെ മൂല്യനിർണ്ണയം പൂർണമായും കറൻസി വിപണിക്ക് വിട്ടു നല്കി. അതായത്, വിപണിയിലെ സ്ഥിതി അനുസരിച്ചായിരിക്കും രൂപയുടെ മൂല്യം നിർണ്ണയിക്കപ്പെടുക; ഒരുപാട് ഉയര്‍ച്ചയും താഴ്ചയും ഉണ്ടായാൽ മാത്രം റിസർവ് ബാങ്ക് ഇടപെടും. അങ്ങിനെ 1993 മുതൽ ഒരു ഡോളറിനു 31.37 രൂപ എന്നതായി നിരക്ക്. അവിടെ നിന്നും വീണ്ടും കുറഞ്ഞു 40 രൂപക്കും 50 രൂപക്കും ഇടയ്ക്കായിരുന്നു 2000നും 2010നും ഇടയ്ക്കു രൂപയുടെ മൂല്യം. ഇന്നത്‌ ഒരു ഡോളറിനു 66 രൂപയിൽ എത്തി നില്ക്കുന്നു (ചിത്രം 1 കാണുക).

ചിത്രം 1: 1991 മുതൽ 2013 വരെയുള്ള രൂപയുടെ മൂല്യതകർച്ച്ച, ഒരു ഡോളറിനു എത്ര രൂപ എന്ന നിരക്കിൽ 


ഇന്നത്തെ രൂപയുടെ മൂല്യതകർച്ച്ച മനസ്സിലാക്കാൻ 2000 മുതല്ക്കുള്ള സാമ്പത്തിക നയങ്ങൾ എടുത്തു പരിശോധിക്കുക അനിവാര്യമാണ്. ഇതിൽ ചില വിഷയങ്ങൾ ചില ആഴ്ച്ചകൾക്കു മുൻപ് ചിന്ത വാരികയിൽ ചർച്ച ചെയ്യാൻ ശ്രമിച്ചിരുന്നു ("ഇന്ത്യൻ സമ്പദ്-വ്യവസ്ഥയിലെ മുരടിപ്പ്" എന്ന ലേഖനം). അവയിൽ നിന്ന് രൂപയുടെ മൂല്യതകർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമെടുത്ത് ചർച്ച ചെയ്യാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

2000-കളിലെ നയങ്ങളും മൂല്യത്തകർച്ചയും

ഏകദേശം 2003-04 മുതലുള്ള വർഷങ്ങളിൽ ഇന്ത്യയുടെ വാർഷിക സാമ്പത്തിക വളർച്ചാ നിരക്ക് ഏകദേശം 8 ശതമാനം ആയിരുന്നു. 1990-കളിലെ 6 ശതമാനം എന്ന ശരാശരിയിൽ നിന്നും വലിയൊരു കുതിപ്പായിരുന്നു ഇത്. എന്താണ് ഈ വളർച്ചക്ക് അടിസ്ഥാനമായിരുന്നത്? ആഗോളവല്ക്കരണ നയങ്ങളുടെ ഭാഗമായി തന്നെയുണ്ടായ ഒരു താത്കാലിക പ്രതിഭാസമായിരുന്നു ഇതെന്ന് ഇന്ന് വ്യക്തമാണ്. പുതിയ നൂറ്റാണ്ടിലെ ആദ്യ ദശകത്തിലെ തുടക്കം മുതൽ തന്നെ ഇന്ത്യയിലെ ധനകാര്യ വിപണികളിലേക്ക് ഒഴുകിയെത്തിയ വിദേശ മൂലധനമായിരുന്നു ഈ കുതിപ്പിന് തുടക്കം കുറിച്ചത്. എന്ത് കൊണ്ട് ഇതുണ്ടായി? പാശ്ചാത്യ രാജ്യങ്ങളിൽ അന്ന് നിലവിൽ ഉണ്ടായിരുന്നത് വളരെ അയവുള്ള ഒരു മോണിട്ടറി നയമായിരുന്നു; അതായത്, പണം എളുപ്പത്തിൽ ലഭ്യമായ ഒരു സാമ്പത്തിക അന്തരീക്ഷം. അങ്ങിനെ വന്നപ്പോൾ, പലിശ നിരക്കുകൾ വളരെ കുറവായി. ആ അവസ്ഥയിൽ, കൂടുതൽ പലിശ ലഭ്യമായ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക വിപണികളിലായി അന്താരാഷ്‌ട്ര നിക്ഷേപകരുടെ ശ്രദ്ധ. പലിശ നിരക്കുകളിലെ അന്തരം എങ്ങിനെ നിക്ഷേപം നടത്തി ലാഭമാക്കി മാറ്റാം എന്നതായിരുന്നു നോട്ടം. അങ്ങിനെയാണ്, വികസ്വര വിപണികളിലേക്ക് വൻതോതിൽ വിദേശ പണം ഒഴുകിയെത്തിയത്.

ഇങ്ങിനെ ഒഴുകിയെത്തിയ പണം വളർച്ചാ നിരക്കുകൾ വർദ്ധിപ്പിച്ച്ചത് കൊണ്ട് സർക്കാരിന് പരാതിയുണ്ടായില്ല. എന്നാൽ ഈ പണം കടം വാങ്ങിയ പണത്തിനു തുല്യമാണെന്ന് അവർ കരുതിയില്ല; അല്ലെങ്കിൽ, കരുതിയിരുന്നു, പക്ഷെ അവഗണിച്ചു. എന്ത് കൊണ്ടാണിത് കടത്തിന് തുല്യം എന്ന് പറയുന്നത്? ഈ നിക്ഷേപകർ ഇന്ത്യയിൽ നിക്ഷേപിക്കുമ്പോൾ അവർ ഡോളറും കൊണ്ടാണ് വരിക. ആ ഡോളർ നമ്മൾ വാങ്ങി രൂപ കൊടുക്കുന്നു. ഈ ഡോളർ നമ്മുടെ വിദേശനാണയ ശേഖരത്തിലേക്ക് പോകും. ഈ പണം കയറ്റുമതികൾ മൂലമാണ് കിട്ടിയിരുന്നത് എങ്കിൽ തിരിച്ചു കൊടുക്കേണ്ട. പക്ഷെ, ഈ നിക്ഷേപകർ നാളെ തിരിച്ചു പോകാം. പോകുമ്പോൾ അവർ ഡോളറും കൊണ്ടാണ് പോകുക. അവർ ചോദിക്കുമ്പോൾ ചോദിക്കുന്ന ഡോളർ കൊടുക്കാൻ കഴിയണം. കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, അത് രാജ്യത്തിന്റെ അന്താരാഷ്‌ട്ര തലത്തിലെ വിശ്വാസ്യതയെ തകർക്കും. കൂടുതൽ വലിയ തോതിൽ നിക്ഷേപങ്ങൾ പുറത്തേക്ക് ഒഴുകാൻ ആരംഭിക്കും. ഭാവിയിൽ നിക്ഷേപം രാജ്യത്തിലേക്ക് വരുന്നത് അവസാനിക്കും. അപ്പോൾ, ചോദിക്കുമ്പോൾ ഡോളർ കൊടുത്തേ തീരൂ. അങ്ങിനെ ഒരുപാട് കൊടുത്താൽ എന്ത് സംഭവിക്കും? അത് ആഭ്യന്തര കറൻസിയായ രൂപയുടെ മൂല്യമിടിക്കും.

വിവേകബുദ്ധിയുള്ള ഒരു സർക്കാർ ഇത് തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടതാണ്. എന്നാൽ, വളർച്ചാ നിരക്കിന്റെ ആഹ്ളാദതിമിർപ്പിൽ ഈ തിരിച്ചറിവ് എവിടെയുണ്ടാവാൻ? യഥാർത്ഥത്തിൽ കടം വാങ്ങിയ പണം കൊണ്ടുള്ള ഈ വളർച്ചാ പാത അപകടം നിറഞ്ഞതാണ്‌ എന്ന് അന്ന് തന്നെ ഇടതുപക്ഷ നിരീക്ഷകർ പറഞ്ഞതാണ്. അവർ "വളർച്ചാ വിരോധികർ" എന്നായിരുന്നു നവ-ലിബറൽ ആക്ഷേപം.

ഈ വളർച്ചാ പാതയ്ക്ക് മറ്റൊരു പ്രശ്നം കൂടിയുണ്ടായിരുന്നു. പൂർണമായും അസമത്വം നിറഞ്ഞതായിരുന്നു ഈ പാത. സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിനു മാത്രം ഗുണം ചെയ്ത, അവരുടെ ചോദനം മാത്രം വർദ്ധിപ്പിച്ച, ദരിദ്രജന വിഭാഗങ്ങളുടെ ജീവനോപാധികളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളി വിട്ട, ഒരു കാലയളവായിരുന്നു ഇത്. സമ്പന്നജനവിഭാഗങ്ങളുടെ ചോദനം വളർന്നത്‌ കൂടുതൽ ഇറക്കുമതിയധിഷ്‌ഠിതമായ ചരക്കുകളിലായിരുന്നു. അത് കൊണ്ട് തന്നെ ഇറക്കുമതികൾ വർദ്ധിച്ചു. ഒപ്പം തന്നെ എണ്ണ, സ്വർണ്ണം എന്നീ ചരക്കുകളുടെയും ഇറക്കുമതി വർദ്ധിച്ചു. ഇറക്കുമതിയുണ്ടാകുമ്പോൾ, ഡോളറിലാണ് വില നൽകേണ്ടത്. അത് വിദേശനാണയ നിക്ഷേപത്തെ ദുർബലപ്പെടുത്തും. വലിയ തോതിൽ നിക്ഷേപങ്ങൾ വന്നു കൊണ്ടിരുന്നപ്പോഴും അതിൽ ഒരു ഭാഗം ഇങ്ങിനെ ഇറക്കുമതികൾക്ക് നല്കാൻ മാറ്റി വെക്കപ്പെട്ടിരുന്നു എന്നത് മറച്ചു വെക്കാൻ കഴിയില്ല.

2008-ലെ ആഗോള പ്രതിസന്ധി

2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഒരു ചെറിയ കാലവയളവിൽ വരാൻ പോകുന്ന അപകടത്തിന്റെ ഒരു ചെറിയ രൂപം കാട്ടി കൊടുത്തിരുന്നു എന്നതും ഓർക്കണം. പ്രതിസന്ധിയുണ്ടായപ്പോൾ, പുറം രാജ്യങ്ങളിലെ ധനവിപണികളിൽ തങ്ങൾക്കുണ്ടായ നഷ്ഠങ്ങൾ നികത്താൻ വിദേശ നിക്ഷേപകർ വലിയ തോതിൽ പണം പുറത്തേക്ക് കൊണ്ട് പോയിരുന്നു. അവർക്കൊക്കെ ഡോളറിൽ പണം നല്കേണ്ടത് കൊണ്ട് തന്നെ രൂപയുടെ മൂല്യത്തിൻ മേൽ വലിയ സമ്മര്‍ദ്ധം അന്ന് തന്നെ ഉണ്ടായി. 2008 നും 2009 നും ഇടയ്ക്കു ഒരു ഡോളറിനുള്ള രൂപയുടെ മൂല്യം 40 രൂപയിൽ നിന്നും 52 രൂപയായി ഉയർന്നിരുന്നു.

എന്നാൽ, 2009-നു ശേഷം അമേരിക്കൻ സർക്കാരിന്റെ ചെലവ്-കൂട്ടൽ നയം മൂലം ഈ സ്ഥിതി മാറി. ബാങ്കുകളെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനായി ബാങ്കുകളുടെ കൈവശമുള്ള ബോണ്ടുകള്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടി. ഇങ്ങിനെ എല്ലാ വർഷവും ബോണ്ടുകൾ വാങ്ങി കൊണ്ടിരുന്നത് കൊണ്ട് തന്നെ അത് വഴി ചിലവഴിച്ചു കൊണ്ടിരുന്ന പണം മുഴുവനും ആദ്യം അമേരിക്കൻ സമ്പദ് ഘടനയിലും, പിന്നീട് ആഗോള സമ്പദ് ഘടനയിലും ചെന്നെത്തി. ഇതിൽ വലിയൊരു ഭാഗം ഇന്ത്യയിലെ ഓഹരി കമ്പോളങ്ങളിലും വന്നു. ഈ പണം വരാൻ തുടങ്ങിയതോടു കൂടി ഇന്ത്യൻ ധനവിപണിക്ക് വീണ്ടും ജീവൻ വെച്ചു. വിദേശനാണയ നിക്ഷേപം വീണ്ടും വളരാൻ തുടങ്ങി. രൂപയ്ക്കു മൂല്യം കൂടി. അങ്ങിനെ ഒരു ഡോളറിനു 52 രൂപ എന്നായിരുന്നത് 2011-ന്റെ മദ്ധ്യത്തോടു കൂടി ഒരു ഡോളറിനു ഏകദേശം 44 രൂപ വരെ എത്തി നിന്നു. വിദേശ നിക്ഷേപകർ തിരിച്ചെത്തിയത്‌ മൂലമാണ് ഇതുണ്ടായത് എന്ന് അന്ന് തന്നെ മനസ്സിലാക്കണമായിരുന്നു. അവർ എപ്പോൾ വേണമെങ്കിലും വീണ്ടും തിരിച്ചു പോകാമെന്നും, അന്ന് വീണ്ടും ഇതേ പ്രതിസന്ധി തന്നെ വീണ്ടും ഉണ്ടാവും എന്നും തിരിച്ച്ചറിയേണ്ടതല്ലേ? അതുണ്ടായില്ല.

2012 മുതൽ വീണ്ടും മൂല്യതകർച്ച

ഇടതുപക്ഷ നിരീക്ഷകർ മുന്നറിയിപ്പ് നല്കിയിരുന്നത് പോലെ തന്നെ, 2012 ആരംഭം മുതൽ വന്ന പണം വീണ്ടും തിരിച്ചു പോകാൻ ആരംഭിച്ചു. അതായത്, ഇന്ന് നാം കാണുന്ന വലിയ തോതിലുള്ള മൂല്യതകർച്ച്ചയുടെ ആരംഭം 2012-ന്റെ ആരംഭം മുതലായിരുന്നു. 2011 ആഗസ്റ്റ്‌ മാസത്തിൽ ഒരു ഡോളറിനു 44 രൂപയായിരുന്നു. 2012 ജൂണ്‍ മാസത്തോടു കൂടി ഒരു ഡോളറിനു 55 രൂപ എന്ന സ്ഥിതിയായി. എന്ത് കൊണ്ടാണ് 2012 മുതൽ ഇങ്ങിനെ രൂപയ്ക്കു മൂല്യമിടിഞ്ഞത്? അവിടെയാണ് കറണ്ട് അക്കൗണ്ട് കമ്മി എന്ന പ്രതിഭാസത്തിന്റെ പ്രാധാന്യം.

നവലിബറൽ നയങ്ങളുടെ ഭാഗമായി കടന്നു വന്നിട്ടുള്ള ഒരു പ്രതിസന്ധിയാണ് വളർന്നു വരുന്ന കറണ്ട് അക്കൗണ്ട് കമ്മി. തുറന്ന വ്യാപാര നയങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്ക്‌ ഒഴുകിയെത്തുന്ന ഇറക്കുമതികളും, വളരാതെ നില്ക്കുന്ന കയറ്റുമതികളും കൂടി വരുത്തി വെച്ചിട്ടുള്ള വിനയാണ് കറണ്ട് അക്കൗണ്ട് കമ്മി. ഐ.റ്റി. സർവീസുകൾക്ക് അപ്പുറത്ത് കയറ്റുമതികൾ വളരാത്തത് മൂലം, ഇന്ത്യൻ സർക്കാരിന്റെ വിദേശനാണയ ശേഖരം വളരുന്നില്ല; എന്നാൽ, ഇറക്കുമതികൾ തുടരുന്നത് മൂലം അതിലേക്കായി കൊടുക്കാൻ കയ്യിലുള്ള വിദേശനാണയ ശേഖരം ചുരുങ്ങുന്നു. 2011-ന്റെ മദ്ധ്യം മുതൽ വളരെ വലിയ തോതിൽ തന്നെ കറണ്ട് അക്കൗണ്ട് കമ്മി വർദ്ധിച്ചു. 2012-ന്റെ തുടക്കത്തിൽ കറണ്ട് അക്കൗണ്ട് കമ്മി ഏകദേശം 20 ബില്ല്യണ്‍ ഡോളറായിരുന്നു; അതായത് ജി ഡി പിയുടെ 4 ശതമാനം. ഇന്ന്, കറണ്ട് അക്കൗണ്ട് കമ്മി ഏകദേശം 35 ബില്ല്യണ്‍ ഡോളറായി ഉയർന്നിട്ടുണ്ട്; അതായത്, ജി ഡി പിയുടെ 7 ശതമാനം. പ്രധാനമായും എണ്ണയും സ്വർണ്ണവുമാണ് ഇങ്ങിനെ ഇറക്കുമതി ചെയ്യപ്പെടുന്ന ചരക്കുകൾ.

ഉയർന്നു നില്ക്കുന്ന കറണ്ട് അക്കൗണ്ട് കമ്മി വിദേശ നിക്ഷേപകരെ പേടിപ്പെടുത്തുന്നതാണ്. കറണ്ട് അക്കൗണ്ട് കമ്മികൂടുന്ന സ്ഥിതിയുണ്ടായപ്പോൾ കൂടുതൽ വിദേശ നിക്ഷേപങ്ങൾ പുറത്തേക്ക് ഒഴുകാൻ ആരംഭിച്ചു. കറണ്ട് അക്കൗണ്ട് കമ്മി താരതമ്യേന കുറഞ്ഞു നില്ല്ക്കുന്ന മറ്റു വിപണികൾ തേടിയായിരുന്നു ആ പോക്ക്. വളരുന്ന കറണ്ട് അക്കൗണ്ട് കമ്മിയും വിദേശ നിക്ഷേപങ്ങളുടെ പുറത്തേക്കുള്ള ഒഴുക്കും മൂലം വീണ്ടും രൂപയുടെ മൂല്യത്തിനു മേൽ സമ്മര്‍ദ്ധം വന്നു. അതാണ്‌ 2012 മുതലുള്ള മൂല്യതകർച്ച്ചയുടെ കാരണം. ഇതിന്റെ തുടർച്ച തന്നെയാണ് ഇന്നും നാം കാണുന്നത്.  

2012 മുതൽ പലവിധ പുതിയ കാരണങ്ങളും രൂപയുടെ മൂല്യ തകർച്ചക്കു ബലമേകിയിട്ടുണ്ട്. ഉദാഹരണത്തിന്, 2013 ജൂണിൽ അമേരിക്കയിലെ സർക്കാരിന്റെ "ഫിസ്കൽ സ്റ്റിമുലസ്" പദ്ധതി (അതായത്, സർക്കാർ ചെലവ് വർദ്ധിപ്പിക്കുന്ന പദ്ധതി) നിർത്തലാക്കും എന്ന് അറിയിപ്പ് വന്നു. അതായത്, അമേരിക്കൻ സർക്കാർ വാങ്ങി കൊണ്ടിരുന്ന പല ബോണ്ടുകളും വില്ക്കുകയോ, പുതിയ ബോണ്ടുകൾ വാങ്ങാതിരിക്കുകയോ ചെയ്യുമെന്നു. ഇത് കേട്ട പാതി, ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിൽ നിന്നും വിദേശ നിക്ഷേപം വലിയ തോതിൽ പുറത്തേക്ക് ഒഴുകി. ജൂണ്‍ 2013ലെ ആദ്യത്തെ മൂന്ന് ആഴ്ച്ച കൊണ്ട് തന്നെ വികസ്വര രാജ്യങ്ങളിൽ നിന്ന് 19 ബില്ല്യണ്‍ ഡോളർ പുറത്തേക്ക് പോയി എന്നാണു ഒരു കണക്കു. ഇന്ത്യയിൽ നിന്ന് തന്നെ ഏകദേശം 3 ബില്ല്യണ്‍ ഡോളർ പുറത്തേക്ക് ഒഴുകിയിട്ടുണ്ടാകും എന്നും.  

കഴിഞ്ഞ രണ്ടു മാസത്തെ കാര്യം എടുത്താൽ, എടുത്തു പറയേണ്ട ഒരു പ്രതിഭാസമാണ് കറൻസി വിപണികളിലെ ഊഹകച്ചവടം. റിസർവ് ബാങ്കിന്റെ പുതിയ വാർഷിക റിപ്പോർട്ട്‌ പ്രകാരം അന്താരാഷ്‌ട്ര കറൻസി വിപണിയിലെ വലിയ തോതിലുള്ള ഊഹകച്ചവടം കാരണമാണ് രൂപയുടെ മൂല്യം താഴേക്കു പോയിക്കൊണ്ടിരിക്കുന്നത്.  ഇന്ത്യക്കുള്ളിൽ തന്നെയുള്ള പല ഊഹകച്ചവടങ്ങൾക്ക് മേലും റിസർവ് ബാങ്കിനു നിയന്ത്രണമില്ല. അതിനും മേലാണ് അന്താരാഷ്‌ട്ര കറൻസി വിപണികളിലെ വർദ്ധിച്ചു വരുന്ന ഊഹകച്ചവടം. കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന വൻതോതിലുള്ള മൂല്യതകർച്ച്ചക്ക് പിന്നിൽ ഈ ഊഹകച്ചവടം തന്നെ എന്ന് കണക്കുകൾ നിരത്തി റിസർവ് ബാങ്ക് പറയുന്നു (ഇതിനെ പറ്റി സി.പി. ചന്ദ്രശേഖറിന്റെ ലേഖനം ഇവിടെ വായിക്കാം). നിയന്ത്രണം ഇല്ലാത്തത് കൊണ്ട് തന്നെ ഈ പോക്ക് എവിടെ വരെ പോകും എന്നതിനെ ചൊല്ലി ഒരു തീർച്ചയുമില്ല. അത് കൊണ്ട് തന്നെയാവണം ചിദംബരം ക്ഷമ വേണം എന്ന് ഉപദേശിക്കുന്നത്; വേറെയൊന്നും ചെയ്യാനില്ലല്ലോ! അത്യന്തം അപകടം നിറഞ്ഞ ഒരു സമീപഭാവിയാണ് നമ്മെ തുറിച്ചു നോക്കുന്നത് എന്ന് ചുരുക്കം.

സർക്കാർ നടപടികൾ

മൂല്യതകർച്ച്ചയിൽ നിന്നും രൂപയെ രക്ഷിക്കാൻ ചെറിയ നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ട് എങ്കിലും അവയൊന്നും കാര്യമായ ഗുണം ചെയ്തിട്ടില്ല. ആദ്യം സർക്കാർ ശ്രമിച്ചത് ഹ്രസ്വകാല പലിശ നിരക്കുകൾ വർദ്ധിപ്പിക്കാമോ എന്നതാണ്. അങ്ങിനെ വർദ്ധിപ്പിച്ചാൽ വിദേശ നിക്ഷേപകർ പോകില്ല എന്നതായിരുന്നു കണക്കുകൂട്ടൽ. എന്നാൽ അത് കൊണ്ട് ഒരു ഗുണവുമുണ്ടായില്ല. പിന്നെ, രൂപ കച്ചവടത്തിന് ഉപയോഗിക്കുന്ന കറൻസി ഡറിവേറ്റിവുകൾ നിയന്ത്രിക്കാൻ നോക്കി. പിന്നെ, സ്വർണ്ണം, വജ്രം തുടങ്ങിയ വില കൂടിയ ആഡംബര വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം എർപ്പെടുത്തി നോക്കി. പിന്നെ, വിദേശത്തെ ഇന്ത്യക്കാർക്ക് അവരുടെ പണം ഇന്ത്യയിലെ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിന് കൂടുതൽ ആനുകൂല്യങ്ങൾ നല്കി നോക്കി. അത് പോലെ, പല പല മേഖലകളിൽ വിദേശനിക്ഷേപങ്ങൾ പുതിയതായി അനുവദിക്കുകയോ വിദേശനിക്ഷേപ പരിധികൾ ഉയർത്തുകയോ ചെയ്തു നോക്കി. പിന്നെ, ഹിന്ദുസ്ഥാൻ സിങ്ക്‌, ബാൽക്കൊ പോലെയുള്ള പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ വിൽക്കാനും അവയുടെ വിലകളുടെ പകുതിയെങ്കിലും വിദേശ നാണയത്തിൽ വരണം എന്നും ക്ളിപ്തപ്പെടുത്തി നോക്കി. പല പൊതുമേഖലാ കമ്പനികളോടും വിദേശത്തെ നിക്ഷേപകരെ ആകർഷിക്കാൻ പുതിയ ബോണ്ടുകൾ ഇറക്കാൻ ആവശ്യപ്പെട്ടു. ഇതൊന്നിനും കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന രൂപയുടെ വലിയ മൂല്യതകർച്ചയെ തടയാനായിട്ടില്ല.

അതായത്, താത്കാലിക നടപടികൾ എടുത്തു രൂപയുടെ മൂല്യതകർച്ച തടയാമോ എന്നതാണ് സർക്കാരിന്റെ ശ്രമം. എന്നാൽ ഇത് കൊണ്ടൊന്നും വിദേശ നിക്ഷേപകരെ ആകർഷിക്കാനോ, വിദേശനാണയ ശേഖരം വർദ്ധിപ്പിക്കാണോ കയറ്റുമതികൾ വർദ്ധിപ്പിക്കാണോ സാധിച്ചിട്ടില്ല. കാരണം മുകളിൽ സൂചിപ്പിച്ച വർദ്ധിച്ചു വരുന്ന അന്താരാഷ്‌ട്ര തലത്തിലെ ഊഹകച്ചവടം തന്നെ. അടിസ്ഥാനപരമായി ആഗോളവൽക്കരണ നയങ്ങൾ സ്വാംശീകരിച്ച്ചു കഴിഞ്ഞാൽ, ആഗോള വിപണികളിലെ ചാഞ്ചാട്ടങ്ങൾക്ക് വഴങ്ങി കൊണ്ടേ മുന്നോട്ടു പോകാനാകൂ. ഇന്നത്തെ രൂപയുടെ മൂല്യതകർച്ച അതിനു ഒരു നല്ല ഉദാഹരണമാണ്. അതിനു തടയിടണമെങ്കിൽ, ആഗോളവല്ക്കരണ നയങ്ങൾ തിരുത്താനുള്ള പ്രത്യയശാസ്ത്ര ദൃഡത വേണം; വിദേശനിക്ഷേപങ്ങളിൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതല്ലാത്ത ഒരു വളർച്ചാ പാത രൂപപ്പെടുത്താനുള്ള സാമ്പത്തിക വീക്ഷണം ഉണ്ടാവണം; വിദേശനിക്ഷേപകരുടെ വരവിനും പോക്കിനും നിയന്ത്രണം എർപ്പെടുത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാവണം. നിർഭാഗ്യവശാൽ, ഇതൊന്നും തന്നെ ഇന്നത്തെ ഭരണകൂടത്തിനു ഇല്ല.

Source: Chintha weekly.
Note: The article was edited for some typos and ambiguities.

15 comments:

  1. നന്ദി ഇത്രയും വ്യക്തമാക്കി വിവരിച്ചു തന്നതിന്.വളരെ നന്നായിട്ടുണ്ട് ...!

    ReplyDelete
  2. "പ്രധാനമായും എണ്ണയും സ്വർണ്ണവുമാണ് ഇങ്ങിനെ ഇറക്കുമതി ചെയ്യപ്പെടുന്ന ചരക്കുകൾ." So we are in trouble primarily because of huge oil imports. The country should stop oil subsidies and tax it heavily.

    ReplyDelete
    Replies
    1. @anonymous

      Oil demand is price inelastic, but not gold demand. Hence the criticism that gold imports should have been regulated much earlier. Raising oil prices need not reduce demand for oil in the way you think. It might, on the other hand, actually lead to inflation!

      Delete
  3. Thank you very much for explaining from the basics.

    ReplyDelete
  4. നല്ല ഭാഷ, വ്യക്തമായ വീക്ഷണം.. ആശംസകൾ

    ReplyDelete
  5. ബിജു പി.മംഗലംAugust 31, 2013 at 8:49 PM

    അറിവ് പകരുന്ന ലേഖനം,കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കി..നന്ദി..

    ReplyDelete
  6. Good article.
    Gathered facts and figures from 1947.it was very useful for a good comparison.also well explained the flow of currency.
    I think the govt policies and outlook should change.they should strengthen our basics rather than promoting or encouraging speculations.Agriculture and manufacturing sector need to be promoted.And the people should react thru elections by changing them every 5 years.Never ever the same party should be given continuously for 2 terms.

    ReplyDelete
  7. why should we impose restrictions on foreign investment. it can give us more foreign currency. hence it will strengthen our rupees. my opinion is to welcome all types of foreign investments. also decrease the gold consumption. india doesnot have any problem on oil imports. because india is exporting purified petroleum products. subsidies should give to people who really needs it. make good relations with pakistan and china.reduce the foreign weapons and try to make it domestically

    ReplyDelete