Monday, April 19, 2021

ഇന്ത്യയുടെ പാളി പോകുന്ന വാക്‌സിൻ പ്രതിരോധം

ആർ രാംകുമാർ

ഇന്ന് ഇന്ത്യ മുഴുവൻ പടർന്നു പിടിച്ച് കൊണ്ടിരിക്കുന്ന കോവിഡിന്റെ രണ്ടാം അലയെ പ്രതിരോധിക്കുന്നതിൽ വാക്‌സിനുകൾ വലിയ പങ്കു വഹിക്കും എന്നതിൽ സംശയമില്ല. വാക്‌സിനുകൾ വൈറസിന്റെ സംക്രമത്തെ കുറയ്ക്കും എന്നും  രോഗത്തിന്റെ തീവ്രതയെ ലഘൂകരിക്കും എന്നും ആഗോളതലത്തിലെ അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, രണ്ടാം അലയെ പ്രതിരോധിക്കുന്നതിൽ സാമ്പ്രദായികമായ മാർഗങ്ങൾ (മാസ്കുകൾ, സാനിറ്റയിസറുകൾ, സാമൂഹ്യ അകലം, ടെസ്റ്റിംഗ്, ക്വാറന്റ്റയിൻ എന്നിവ) കൂടുതൽ ശക്തമായി അവലംബിക്കുന്നതിനൊപ്പം തന്നെ ഏറ്റവും കൂടുതൽ പേരെ എത്രയും പെട്ടെന്ന് വാക്‌സിനേറ്റ് ചെയ്യാൻ കൂടി കഴിയുമോ എന്നതാണ് ഇന്ന് പരിശോധിക്കപ്പെടുന്നത്. ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

എന്നാൽ കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയവും അനുബന്ധ-പ്രവർത്തനങ്ങളും വലിയൊരു പരാജയമാണ് എന്ന് ഇന്ന് പരക്കെ വിലയിരുത്തപ്പെട്ടു കൊണ്ടിരിക്കുന്നു. വാക്‌സിനുകളുടെ ദൗർലഭ്യമാണ് ഈ പരാജയത്തിന്റെ ഏറ്റവും പ്രത്യക്ഷമായ തെളിവ്. "ലോകത്തിന്റെ ഫാർമസി"യാണ്‌ ഇന്ത്യ എന്നാണു പലരും വിശേഷിപ്പിക്കുന്നത് എങ്കിലും തെറ്റായ ആസൂത്രണവും നയസമീപനവും മൂലം കോവിഡ് പ്രതിരോധത്തിൽ നമ്മൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പുറകിലാണ്. ഇത് മൂലം അടുത്ത ഒരു വർഷം കഴിഞ്ഞാലും ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു ശതമാനം ഒരു തവണ പോലും വാക്‌സിനേറ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ടാവില്ല എന്നതാണ് വാസ്തവം.  

എന്താണ് ഇന്ത്യയിലെ വാക്‌സിനുകളുടെ പ്രദാനവും ചോദനവും എന്ന് നമുക്കൊന്ന് ചുരുക്കത്തിൽ പരിശോധിക്കാം.

വാക്‌സിനുകളുടെ ചോദനം

2020 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 138 കോടി ജനസംഖ്യയുണ്ട്. ഇതിൽ 30% പേർ 18 വയസ്സിന് താഴെയുള്ളവരാണെന്ന് കണക്കാക്കാം. അതായത്, 100% കവറേജിനായി 96.6 കോടി മുതിർന്നവർക്ക് ഇന്ത്യ വാക്‌സിൻ നൽകണം. ഒരാൾക്ക് രണ്ട് ഡോസ് എന്ന നിരക്കിൽ, 193.2 കോടി ഡോസ് വാക്സിനുകൾ വേണം. എന്നാൽ 100% പേർക്കും വേണ്ട, 60% പേർക്ക് മതി എന്ന് കണക്കു കൂട്ടിയാൽ, 58 കോടി പേർക്ക് വാക്‌സിൻ നൽകണം. രണ്ട് ഡോസ് എന്ന നിരക്കിൽ ഇത് 116 കോടി ഡോസ് വാക്സിനുകൾ ആവും.

2021 ഏപ്രിൽ 17-ലെ കണക്കനുസരിച്ച് 12.2 കോടി പേർക്ക് കുറഞ്ഞത് ഒരു ഡോസ് എങ്കിലും ലഭിച്ചു കഴിഞ്ഞു (ഇത് ആകെ ഡോസുകളുടെ എണ്ണമാണ്). 10.6 കോടി പേർക്ക് ആദ്യ ഡോസ് ലഭിച്ചു. 1.6 കോടി പേർക്ക് രണ്ട് ഡോസുകൾ ലഭിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 60% ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യ 104 കോടി ഡോസ് വാക്സിനുകൾ കൂടി നൽകണം. 100% ലക്ഷ്യം കൈവരിക്കുന്നതിന് 181 കോടി ഡോസുകൾ കൂടി നൽകണം. ഡിസംബർ 2021 ഓടെ ഈ ലക്ഷ്യത്തിലെത്തേണ്ടി വരുമെന്ന് നമുക്ക് അനുമാനിക്കാം. അപ്പോൾ ഇന്ത്യയുടെ കൈയ്യിൽ ഏകദേശം 9 മാസമുണ്ട്. അതിനാൽ, 60% കവറേജിനുള്ള ലക്ഷ്യം പ്രതിമാസം 11.6 കോടി ഡോസുകൾ (പ്രതിദിനം 38.5 ലക്ഷം ഡോസുകൾ) ആയിരിക്കും. അതുപോലെ, 100% കവറേജിനുള്ള ലക്ഷ്യം പ്രതിമാസം 20.1 കോടി ഡോസുകൾ (പ്രതിദിനം 67 ലക്ഷം ഡോസുകൾ) ആയിരിക്കും. ഇതാണ് മൊത്തത്തിലുള്ള ലക്ഷ്യവും ആവശ്യവും.

2021 ജനുവരിയിൽ തന്നെ ഇന്ത്യ വാക്സിനുകൾക്ക് അനുമതി നൽകാൻ ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ, 1 കോടി പേർ വരുന്ന ആരോഗ്യ-പരിപാലന തൊഴിലാളികളെയും 2 കോടി പേർ വരുന്ന ഫ്രണ്ട് ലൈൻ തൊഴിലാളികളെയും വാക്‌സിൻ നൽകി പരിരക്ഷിക്കണം. പിന്നീട്, 27 കോടി പേർ വരുന്ന 50 വയസ്സിനു മുകളിലുള്ളവർക്കും 50 വയസ്സിന് താഴെയുള്ളവരായ രോഗാവസ്ഥകളുള്ളവർക്കും വാക്‌സിൻ നൽകണം. അങ്ങനെ, ആകെ, 30 കോടി "ദുർബല " വിഭാഗങ്ങളുടെ വാക്‌സിനേഷൻ ആഗസ്റ്റിനു മുൻപ് പൂർത്തീകരിക്കണം എന്നായിരുന്നു ലക്‌ഷ്യം. ഈ തീരുമാനം പിന്നീട് അല്പം മാറ്റി. ആദ്യം 65 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിലുള്ള രോഗാവസ്ഥയുള്ളവർക്കുമായി വാക്‌സിനേഷൻ നൽകാൻ തീരുമാനിച്ചു. തുടർന്ന് ക്രമേണ 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കുമായി ജാലകം തുറന്നു. നമ്മൾ ഒരു ഏകദേശ കണക്കിന് ഈ 30 കോടി പേർ എന്നത് തന്നെ ഭിന്നസംഖ്യാ‍ഛേദമായി എടുത്താൽ, ഇന്ത്യയിലെ ദുർബലരായ ജനവിഭാഗത്തിന്റെ ഏകദേശം 33 ശതമാനം മാത്രമാണ് 2021 ഏപ്രിൽ 18 വരെ വാക്‌സിനേഷൻ വഴി കവർ ചെയ്യപ്പെട്ടിട്ടുള്ളത്. ബ്രിട്ടൻ പോലെയുള്ള രാജ്യങ്ങളാകട്ടെ അവരുടെ മുഴുവൻ ദുർബല ജനവിഭാഗങ്ങളെയും ഇതിനോടകം വാക്‌സിനേറ്റ് ചെയ്തു കഴിഞ്ഞു എന്നതും നമ്മൾ ഇതിനോട് കൂട്ടി വായിക്കണം. ഇതാണ് "ലോകത്തിന്റെ ഫാർമസി"യുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ.

വാക്‌സിനുകളുടെ പ്രദാനം

ഇവിടെ ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം, ഇന്ത്യയിലെ വാക്സിൻ ഉൽപാദനത്തിന്റെ മുഴുവൻ ശേഷിയും കോവിഡ് വാക്‌സിനുകൾ ഉത്പാദിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുവാൻ കഴിയില്ല. കാരണം, ഇപ്പോൾ ഉത്പാദിപ്പിച്ച് കൊണ്ടിരിക്കുന്ന വാക്‌സിനുകളുടെ ഉത്പാദനം പൂർണ്ണമായി നിർത്താൻ കഴിയില്ല. ഒപ്പം, കോവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കുന്നതിന് പ്രത്യേകം താരം ലാബ് സൗകര്യങ്ങൾ വേണം. അപ്പോൾ, ഇന്ന് നിലവിലുള്ള ലാബ് സൗകര്യങ്ങളെ കോവിഡ് വാക്‌സിൻ ഉത്പാദപ്പിക്കുന്നതിന് വേണ്ടി പുനർനിർമ്മിക്കണം (റീപർപ്പസ് ചെയ്യണം). ഇവിടെയും പ്രശ്നം അവസാനിക്കുന്നില്ല. ഒന്ന്, ഇന്ത്യൻ വാക്‌സിൻ കമ്പനികൾക്ക് വിദേശത്തേക്ക് വാക്‌സിനുകൾ അയക്കാൻ വാണിജ്യപരമായ പ്രതിബദ്ധതയുണ്ട്. രണ്ട്, കേന്ദ്ര സർക്കാർ മറ്റ് രാജ്യങ്ങൾക്ക് വാക്സിനുകൾ ഗ്രാൻറ്റായി നൽകുന്നുണ്ട്. മൂന്ന്, ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള അന്താരാഷ്ട്ര വാക്സിൻ കൂട്ടുകെട്ടായ ഗാവിയുടെ കോവാക്സ് എന്ന സംരംഭത്തിന് കീഴിൽ ഇന്ത്യ വാക്‌സിനുകൾ ഉത്പാദിപ്പിച്ച് നൽകണം എന്ന് കരാറുണ്ട്. 2021 ഏപ്രിൽ 14-ലെ കണക്കനുസരിച്ച് മൊത്തം 6.5 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ ഈ മൂന്ന് ഹെഡ്ഡുകളിലായി ഇന്ത്യയിൽ നിന്ന് പുറത്തേക്ക് അയച്ചിട്ടുണ്ട്.

6.5 കോടി വാക്‌സിൻ ഡോസുകൾ പുറത്തേക്കു അയച്ചപ്പോൾ, അതിനുള്ളിൽ ഗാവി സംരംഭത്തിന് കീഴിൽ മാത്രമായി അയച്ച ഡോസുകളുടെ എണ്ണം ഏകദേശം 1.9 കോടിയായിരുന്നു. പക്ഷെ, 2021 ഫെബ്രുവരി മുതൽ മെയ് വരെ ഗാവി സംരംഭത്തിന്റെ ഭാഗമായി 11 കോടി ഡോസുകൾ വിതരണം ചെയ്യുന്നതിന് ഇന്ത്യയുടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ഇടക്കാല പ്രതിബദ്ധതയുണ്ട്. ഈ ഇടക്കാല പ്രതിബദ്ധത ലംഘിക്കപ്പെടാൻ സാധ്യതയുണ്ട് എന്നതാണ് ഇന്നത്തെ സ്ഥിതി. 2021 ഏപ്രിൽ 14 വരെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഗാവിക്ക് 2.8 കോടി ഡോസുകൾ മാത്രമേ നൽകിയിട്ടുള്ളൂവെന്നും 2021 ജൂൺ മാസത്തോടെ മാത്രമേ കൂടുതൽ കയറ്റുമതി ചെയ്യാൻ കഴിയൂ എന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗാവി സംരംഭത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊത്തം പ്രതിബദ്ധത 110 കോടി ഡോസാണ്. ഇതിൽ 20 കോടി ഡോസുകൾ നിയമപരമായ പ്രതിബദ്ധതയാണ്. ബാക്കി മാത്രമേ ഉത്പ്പാദനത്തിനനുസരിച്ച് അല്ലെങ്കിൽ ലഭ്യതക്കനുസരിച്ച് നൽകാൻ ഓപ്ഷൻ ഉള്ളൂ. (തീർച്ചയായും, ഗാവിയിലേക്കുള്ള ഇന്ത്യയുടെ വാക്‌സിൻ കയറ്റുമതിയുടെ ഒരു ചെറിയ ഭാഗം ഇന്ത്യയിലേക്ക് തന്നെ മടങ്ങും; കാരണം 1 കോടി ഡോസുകൾ നേടി കൊണ്ട് ഗാവിക്ക് കീഴിലുള്ള ഏറ്റവും വലിയ ഗുണഭോക്താവും കൂടിയാണ് ഇന്ത്യ). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റിയ ശേഷം അന്താരാഷ്‌ട്ര ആവശ്യത്തിനായി ഇന്ത്യക്ക് 10%-20% വരെ അധിക ഉൽപാദന ശേഷി ആവശ്യമാണ് (60% ലക്ഷ്യത്തിന് 10% അധിക ശേഷി വേണം, 100% ലക്ഷ്യത്തിന് 20% അധിക ശേഷി വേണം).

ഇന്ന് ഇന്ത്യയിൽ വാക്സിൻ ഉൽപാദനത്തിന്റെ നിലവിലെ ശേഷി എന്താണ്?

2021 ഏപ്രിൽ 13 വരെ ഇന്ത്യയിൽ അംഗീകരിച്ച രണ്ട് വാക്സിനുകൾ കോവിഷീൽഡും കോവാക്സിനും മാത്രമാണ്. കോവിഷീൽഡ്‌ ഉത്പാദിപ്പിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ ഉത്പാദനശേഷി പ്രതിമാസം 6 കോടി മുതൽ 7 കോടി വരെ ഡോസുകളാണ്. ഇത് 2021 മെയ് മാസത്തോടെ പ്രതിമാസം 10 കോടി ഡോസായി ഉയരുമെന്നാണ് റിപ്പോർട്ട്. കോവാക്സിൻ ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കിന്റെ നിലവിലെ ശേഷി പ്രതിമാസം 60 ലക്ഷം ഡോസുകളാണെന്നാണ് റിപ്പോർട്ട്. ഇത് 2021 മെയ് മാസത്തിൽ ഒരു മാസം 1.5 കോടി ഡോസും 2021 അവസാനത്തോടെ 5.8 കോടി ഡോസും ആയി ഉയരും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇപ്രകാരം 2021 ഏപ്രിലിലെ ഇന്ത്യയുടെ ഉത്പാദനശേഷിയുടെ എല്ലാ വിവരങ്ങളും കണക്കിലെടുക്കുമ്പോൾ, കോവിഷീൽഡും കോവാക്സിനും ഇന്ത്യ പ്രതിമാസം 7.6 കോടി ഡോസുകൾ മാത്രമാണ് (ഒരു ദിവസം 25 ലക്ഷം ഡോസുകൾ) ഉൽ‌പാദിപ്പിച്ചത്. മെയ് 2021 ന്റെ ഉയർന്ന കണക്കെടുത്താലും (സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിമാസം 10 കോടി ഡോസും ഭാരത് ബയോടെക്കിന്റെ പ്രതിമാസം 1.5 കോടി ഡോസും ചേർത്തത്), നമ്മുടെ ഉത്പാദനശേഷി പ്രതിമാസം 11.5 കോടി ഡോസുകൾ (ഒരു ദിവസം 38 ലക്ഷം ഡോസുകൾ) ആയിരിക്കും.

ഈ ഉത്പാദന കണക്കുകളിൽ നിന്ന് നമുക്ക് കയറ്റുമതി പ്രതിബദ്ധതകൾ കിഴിയ്ക്കേണ്ടതുണ്ട്. ഉത്പാദനശേഷിയുടെ 15% കയറ്റുമതി ചെയ്യേണ്ടി വരും എന്ന് കണക്കാക്കിയാൽ, ഇന്ത്യയിലെ ഉപയോഗത്തിനുള്ള നമ്മുടെ ഉത്പാദനശേഷി പ്രതിമാസം 9.8 കോടി ഡോസുകൾ (ഒരു ദിവസം 33 ലക്ഷം ഡോസുകൾ) ആയി കുറയും. ഇന്ത്യയിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ സ്ഥിതി കണക്കിലെടുക്കുമ്പോൾ, വാക്സിൻ പാഴാക്കലിനായി 5% മുതൽ 10% വരെ കിഴിവ് കൂടി ചേർക്കേണ്ടതുണ്ട്. 5% വാക്‌സിനുകൾ പാഴാവുമെന്ന് കണക്കാക്കിയാൽ, ഇന്ത്യയിലെ ഉപയോഗത്തിനുള്ള നമ്മുടെ ഉത്പാദനശേഷി പ്രതിമാസം 9.3 കോടി ഡോസായി (ഒരു ദിവസം 31 ലക്ഷം ഡോസായി) കുറയും.

സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും 2021 മെയ് മാസത്തോടെ അവരുടെ ഉൽപാദനശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങൾ പൂർണ്ണമായി നിറവേറ്റുമെന്ന അനുമാനത്തിലാണ് ഇത് പറയുന്നത്. എന്നാൽ വാഗ്ദാനപ്രകാരം ഉത്പാദനശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ രണ്ട് പേരും പരാജയപ്പെട്ടേക്കാമെന്നും പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. രണ്ട് പ്രധാന പരിമിതികൾ കൂടി ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ഒന്നാമതായി, നേരത്തേ സൂചിപ്പിച്ച പോലെ, ഇന്ത്യയിലെ എല്ലാ വാക്സിൻ നിർമ്മാതാക്കൾക്കും കൂടി ഒരു വർഷം 820 കോടി ഡോസ് ശേഷിയുണ്ടെങ്കിലും ഇവ എല്ലാത്തരം വാക്സിനുകൾക്കും വേണ്ടിയുള്ളതാണ്. കോവിഡ് വാക്സിനുകൾ നിർമ്മിക്കുന്നതിന് ഈ ഉത്പാദനശേഷികൾ പുനർനിർമ്മിക്കേണ്ടതുണ്ട്. അത്തരം പുനർനിർമ്മാണം മറ്റ് അവശ്യ വാക്സിനുകളുടെ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കില്ല എന്ന് ഉറപ്പു വരുത്തണം. അതിനാൽ തന്നെ, പൂർണ്ണമായ പുനർനിർമ്മാണം അസാധ്യമാണ്. മാത്രമല്ല പുനർനിർമ്മാണത്തിന് സമയവുമെടുക്കും. രണ്ടാമതായി, വാക്സിനുമായി ബന്ധപ്പെട്ട നിരവധി അസംസ്കൃത/ഇന്റർമീഡിയറ്റ് വസ്തുക്കൾക്ക് അമേരിക്ക കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യ പോലുള്ള ഉൽ‌പാദന രാജ്യങ്ങളിലെ വാക്സിൻ ഉൽ‌പാദനത്തിന്റെ വേഗതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഉദാഹരണത്തിന്, അമേരിക്കൻ വാക്സിൻ നിർമ്മാതാക്കൾക്ക് മുൻ‌ഗണന നൽകുന്നതിന് അവരുടെ പ്രതിരോധ ഉൽ‌പാദന നിയമപ്രകാരം വാക്സിനുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ പ്രത്യേക പമ്പുകളുടെയും ഫിൽ‌ട്രേഷൻ യൂണിറ്റുകളുടെയും കയറ്റുമതി അമേരിക്ക നിയന്ത്രിച്ചിരിക്കുന്നു.

60% ലക്ഷ്യത്തിനായി ഇന്ത്യക്ക് പ്രതിമാസം 11.6 കോടി ഡോസുകൾ (പ്രതിദിനം 38.5 ലക്ഷം ഡോസുകൾ) ആവശ്യമാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. 100% ലക്ഷ്യത്തിനായി ഇന്ത്യയ്ക്ക് പ്രതിമാസം 20.1 കോടി ഡോസുകളും (പ്രതിദിനം 67 ലക്ഷം ഡോസുകൾ) ആവശ്യമാണ്. അതായത്, 2021 മെയ് മാസത്തിൽ ഉത്പാദനശേഷി വർദ്ധിച്ചതിന് ശേഷവും ഇന്ത്യയുടെ ഉൽപാദനശേഷി പ്രതിമാസം 1 കോടി മുതൽ 4 കോടി ഡോസ് വരെ കമ്മിയുണ്ടാവുമെന്ന് 2021 ജനുവരിയിൽ തന്നെ കേന്ദ്ര സർക്കാരിന് അറിവുണ്ടാകണമായിരുന്നു. ഇത്തരം കമ്മി ഉണ്ടാവുമെന്ന് അറിയാത്തവരാവില്ല കേന്ദ്ര സർക്കാരിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും. അപ്പോൾ ഈ കമ്മി മുൻകൂട്ടി കണ്ട് അത് മറികടക്കാൻ അന്ന് തന്നെ ആസൂത്രണം ആരംഭിക്കണമായിരുന്നു. കൂടുതൽ വാക്‌സിനുകൾ ഉത്പാദിപ്പിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനുമുള്ള അവസരങ്ങൾ ഒരുക്കുക എന്നതാവണമായിരുന്നു അതിൽ പ്രധാനം. അത് ചെയ്തോ?

വാക്സിൻ നയം

ദൗർഭാഗ്യവശാൽ, പുതിയ വാക്സിനുകൾ രാജ്യത്ത് ഉപയോഗിക്കാൻ അനുവദിക്കുന്നതിൽ ഇന്ത്യ തികച്ചും യാഥാസ്ഥിതികമായ നയമാണ് അവലംബിച്ചത്. 2021 ജനുവരി മുതൽ തന്നെ ഇന്ത്യക്ക് വിദേശത്ത് നിന്ന് വാക്സിനുകൾ ഇറക്കുമതി ചെയ്യേണ്ടി വരും, അല്ലെങ്കിൽ വിദേശ വാക്സിനുകൾ ആഭ്യന്തരമായി ഉപയോഗിക്കാൻ അനുവദിക്കേണ്ടി വരും, എന്ന് വ്യക്തമായിരുന്നു. എന്നിട്ടും, കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിൻ ഒഴികെയുള്ള വാക്സിനുകൾക്ക് 2021 ഏപ്രിൽ വരെ ഇന്ത്യ അനുമതി നിഷേധിച്ചത് എന്തിനായിരുന്നു? ഉദാഹരണത്തിന്, സ്പുട്നിക് വി, ഫൈസർ എന്നീ വാക്‌സിനുകൾക്ക് വളരെ മുമ്പു തന്നെ അടിയന്തര അനുമതി നൽകാമായിരുന്നു. സ്പുട്നിക്കിന്റെ ഇന്ത്യൻ കരാർ കമ്പനിയായ ഡോ. റെഡ്ഡീസിന്‌ സ്പുട്നിക് വാക്‌സിന്റെ രോഗപ്രതിരോധ ശേഷി സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടില്ലെന്ന കാരണം പറഞ്ഞ് 2021 ഫെബ്രുവരിയിൽ ഇന്ത്യ അനുമതി നിഷേധിച്ചിരുന്നു. അത് പോലെ, ഫൈസറിന്റെ വാക്‌സിന് ഒരു പ്രാദേശിക ബ്രിഡ്ജിംഗ് പഠനം ആവശ്യമാണെന്ന് സർക്കാർ നിർബന്ധിച്ചതിനാൽ അടിയന്തര അംഗീകാരത്തിനായി നൽകിയ അപേക്ഷ പിൻവലിക്കാൻ ഫൈസർ നിർബന്ധിതരായിരുന്നു. എന്നാൽ വിചിത്രമെന്നു പറയട്ടെ, കോവിഷീൽഡിന്റെ രോഗപ്രതിരോധ ശേഷി സംബന്ധിച്ച കണക്കുകൾ ലഭ്യമല്ലായിരുന്നിട്ടും 2021 ജനുവരിയിൽ തന്നെ അതിന് അനുമതി നൽകി. ബ്രിട്ടനിലും നിന്നും ബ്രസീലിൽ നിന്നുമുള്ള ട്രയൽ ഡാറ്റ മാത്രം കണക്കാക്കിയായിരുന്നു കോവിഷീൽഡിന് ഈ അനുമതി നൽകിയത്. അതു പോലെ, ഫലപ്രാപ്തിയെക്കുറിച്ചുള്ള മൂന്നാംഘട്ട ഡാറ്റ ലഭ്യമല്ലാത്തപ്പോൾ പോലും കോവാക്സിനും അംഗീകാരം നൽകി. അംഗീകാരം നൽകുന്നതിൽ കോവിഷീൽഡിനും കോവാക്സിനും വേണ്ടി അവലംബിച്ച അതേ അളവുകോലുകൾ സ്പുട്നിക് വി, ഫൈസർ എന്നിവയുടെ കാര്യത്തിൽ പ്രയോഗിക്കാത്തത് എന്തുകൊണ്ട്? ഒട്ടും യുക്തിക്ക് നിരക്കുന്നതല്ല ഈ തീരുമാനങ്ങൾ.

എല്ലാ വിലയിരുത്തലുകളും അനുസരിച്ച് മനസ്സിലാകുന്നത് ഇതാണ്. ഇന്ത്യയുടെ എല്ലാ ആവശ്യങ്ങൾക്കും വേണ്ടി കോവിഷീൽഡ്‌, കോവാക്സിൻ എന്ന രണ്ട് വാക്സിനുകൾ പര്യാപ്തമാകുമെന്ന് കേന്ദ്ര സർക്കാർ വിശ്വസിച്ചു (കോവിഷീൽഡ് കൃത്യമായി പറഞ്ഞാൽ ഇന്ത്യൻ വാക്‌സിനല്ല; കാരണം സെറം ഇൻസ്റ്റിറ്റിയൂട്ടിന്റെ ഈ വാക്സിൻ ഓക്സ്ഫോർഡ്-അസ്ട്രാസെനെക മാസ്റ്റർ സീഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്). അതേ സമയം, കൂടുതൽ വാക്സിനുകൾക്ക് അടിയന്തര അംഗീകാരം നൽകണം എന്ന് വാദിച്ചവരെ ദേശീയ വിരുദ്ധരും വിദേശ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളുടെ ലോബികളുമായി മുദ്ര കുത്തി ആക്ഷേപിക്കാനാണ് സർക്കാരും ഭരണകക്ഷിയും ശ്രമിച്ചത്.

എന്നാലിപ്പോൾ, രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന കോവിഡിന്റെ രണ്ടാം അലയും വാക്സിനുകളുടെ അഭാവവും മൂലം കേന്ദ്ര സർക്കാർ ഈ അബദ്ധം തിരിച്ചറിഞ്ഞതായി തോന്നുന്നു. 2021 ഏപ്രിൽ 13 ന്, വിദേശ രാജ്യങ്ങളിൽ വികസിപ്പിച്ചെടുക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന, യു‌എസ്‌എഫ്‌ഡി‌എ പോലുള്ള ഏജൻസികളുടെ അനുമതി ഇതിനകം ലഭിച്ച് കഴിഞ്ഞിട്ടുള്ള, കോവിഡ് വാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സ്വാഗതാർഹമാണെങ്കിലും ഏറെ വൈകിയ തീരുമാനമായി പോയി ഇത്. ഈ യു-ടേൺ പ്രഖ്യാപിച്ച്‌ കൊണ്ട് നീതി അയോഗിന്റെ ആരോഗ്യ മേഖലയിലെ അംഗമായ വി. കെ. പോൾ പറഞ്ഞതിങ്ങനെ: "വാക്സിൻ നിർമാതാക്കളായ ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയവരെ ഞങ്ങൾ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു...എത്രയും വേഗം ഇന്ത്യയിലേക്ക് വരാൻ അവർ തയ്യാറാകുമെന്ന് ഞങ്ങൾ കരുതുന്നു". ഔദ്യോഗികമായി തന്നെ കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ നാല് മാസത്തെ അഹങ്കാരത്തിന്റെ അന്ത്യം കുറയ്ക്കുന്നതായി പോളിന്റെ ഈ അപേക്ഷ. കഴിഞ്ഞ നാല് മാസമായി, ഒരു മഹാമാരിയുടെ മധ്യത്തിൽ രാജ്യം നിൽക്കുമ്പോൾ, അനാവശ്യമായ ഒരു "ആത്മനിർഭർ" നയത്തിൻറെ പ്രചാരണത്തിനായിരുന്നു പൗരന്മാരുടെ ജീവൻ രക്ഷിക്കുന്നതിനേക്കാൾ ഈ സർക്കാർ വില കൽപ്പിച്ചത്. ഇന്ത്യയുടെ ആവശ്യങ്ങൾക്ക് ഇന്ത്യയുടെ വാക്‌സിൻ മതി എന്നായിരുന്നു ഈ "ആത്മനിർഭർ"പ്രചാരണത്തിന്റെ പ്രധാന വാദം.

എന്നാൽ വേണ്ടിയിരുന്നത് സാർവദേശീയവും വിപുലവുമായ ഒരു വാക്സിൻ ഉൽ‌പാദന നയത്തെ അടിസ്ഥാനമാക്കിയുള്ള, സാർ‌വ്വത്രികമായ ഒരു വാക്സിൻ‌ പ്രചാരണപദ്ധതിയായിരുന്നു. അങ്ങിനെ ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ ഇന്നത്തെ അവസ്ഥയുടെ ഭീകരത അൽപ്പമെങ്കിലും കുറക്കാൻ സാധിച്ചേനെ. സ്പുട്നിക് വി പോലുള്ള വാക്സിനുകൾ അംഗീകരിക്കുന്നതിലെ കാലതാമസത്തിന്റെ അനന്തരഫലം എന്താണെന്നാൽ, ഇന്ത്യയിൽ ഇവയുടെ വിതരണം ആരംഭിക്കാൻ ഇനിയും കുറച്ച് ആഴ്ചകൾ കൂടി എടുക്കും എന്നതാണ്. 65 കോടി ഡോസുകൾ ഉൽ‌പാദിപ്പിക്കുന്നതിന് 6 ഇന്ത്യൻ സ്ഥാപനങ്ങളുമായി സ്പുട്നിക്കിന്റെ റഷ്യ ഡയറക്ട് ഇൻ‌വെസ്റ്റ്മെൻറ് ഫണ്ടിന് ഇപ്പോൾ തന്നെ കരാർ ഉണ്ട്. പക്ഷെ, അംഗീകാരത്തിന്റെ കാലതാമസം കണക്കിലെടുക്കുമ്പോൾ, സ്പുട്‌നിക്കിന്റെ ആദ്യ ഡോസ് 2021 ജൂൺ മാസത്തോടെ മാത്രമേ ഇന്ത്യയിലെത്താൻ സാധ്യതയുള്ളൂ. പ്രതിമാസം ലഭ്യമാകുന്ന ഡോസുകളുടെ എണ്ണത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.

ഇനിയും സമയം അതിക്രമിച്ചിട്ടില്ല. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യ അതിവേഗം ഉൽപാദന ശേഷി വർദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്. നിലവിൽ കോവിഷീൽഡിന്റെ ഉത്പാദനത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് കുത്തകയുണ്ട്. കോവാക്സിൻ ഉൽപാദനത്തിൽ ഭാരത് ബയോടെക്കിന് കുത്തകയുണ്ട്. പക്ഷെ കോവാക്സിൻ എന്നത് പുണെയിലെ ഐസിഎംആറിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വികസിപ്പിച്ചെടുത്തതാണ്. അങ്ങിനെ വരുമ്പോൾ, ഭാരത് ബയോടെക്കിന് മാത്രമായി കോവാക്സിന്റെ ഉത്പാദനകുത്തക നൽകുന്നത് ആശാസ്യമല്ല. കൂടുതൽ പേർക്ക് കോവാക്സിന്റെ ഉത്പാദന ലൈസൻസുകൾ നൽകണം. അടിയന്തിരമായി , വ്യാവസായിക മേഖലയിലെ ഉൽപാദന സൗകര്യങ്ങൾ സർക്കാർ ഏറ്റെടുക്കുന്നതും അവിടുത്തെ ഉത്പാദനശേഷികളെ വാക്സിനുകളുടെ ഉൽപാദനത്തിനായി വഴിമാറ്റുന്നതും ഇന്ത്യ പരിശോധിക്കണം. സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള, വാക്‌സിനുമായി ബന്ധപ്പെട്ട അംഗീകാരമുള്ള, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വാക്‌സിനുകളുടെ ഉത്പാദനം ആരംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകണം. മഹാരാഷ്ട്രയിലെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹാഫ്കൈൻ ഇൻസ്റ്റിറ്റിയൂട്ടിന് ഏറെ സമ്മർദ്ദങ്ങൾക്കൊടുവിൽ കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച അനുമതി നൽകിയത് സ്വാഗതാർഹമാണ്; എന്നാൽ കൂടുതൽ ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതി നൽകേണ്ടതുണ്ട്. ഇതിനൊപ്പം, വാക്‌സിൻ കുത്തിവയ്പ്പ് കേന്ദ്രങ്ങളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കണം. ഇന്ത്യയിലെ ദരിദ്ര ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ലഭ്യമല്ലാത്ത, സ്മാർട്ട്‌ഫോണുകളിൽ മാത്രം ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന, മൊബൈൽ അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക നിർബന്ധം ഉപേക്ഷിക്കണം. അപ്ലിക്കേഷനുകളിൽ ആധാർ, ബയോമെട്രിക്സ്, മുഖം തിരിച്ചറിയൽ സോഫ്റ്റ്വെയർ എന്നിവ ഉപയോഗിച്ച് പരീക്ഷണങ്ങൾ സംഘടിപ്പിക്കാനുള്ള പ്രവണതകൾ നിരുത്സാഹപ്പെടുത്തണം. ഇവയെല്ലാം അടിയന്തിര സാഹചര്യങ്ങളിൽ ആളുകളെ പ്രതിരോധ കുത്തിവയ്പ്പിൽ നിന്ന് ഒഴിവാക്കി നിർത്താനേ സഹായിക്കൂ. വാക്സിനേഷൻ എന്നത് ഇന്ത്യയിലെ ദരിദ്ര-ജനവിഭാഗങ്ങൾക്ക് ലളിതമായും എളുപ്പത്തിലും ചെയ്തെടുക്കാൻ കഴിയേണ്ടതാണ്. അടിയന്തിരമായി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ പതിയേണ്ട വിഷയങ്ങളാണ് ഇവയൊക്കെ.
 
കടപ്പാട്: ദേശാഭിമാനി

No comments:

Post a Comment