Monday, November 2, 2009

കേരളത്തിന്റെ വികസന അനുഭവത്തിന്റെ പശ്ചാത്തലവും പുതിയ നയങ്ങളും

ആര്‍ . രാംകുമാര്‍

കേരളത്തിന്റെ വികസന പ്രക്രിയയുമായി ബന്ധപെട്ട സംവാദം 1970 കളില്‍ തന്നെ ആരംഭിച്ച ഒന്നായിരുന്നു. ചുരുക്കി പറഞ്ഞാല്‍, വളരെ കുറഞ്ഞ പ്രതിശീര്‍ഷ വരുമാനം നിലനില്‍ക്കുമ്പോഴും, സാമൂഹ്യ മേഖലയില്‍ വളരെയധികം പുരോഗമനം കൈവരിച്ച അസാധാരണമായിരുന്ന ഒരു വികസന ചരിത്രം. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ പ്രതിശീര്‍ഷ വരുമാനം, ഉപഭോഗം, സമ്പാദ്യം, നിക്ഷേപം എന്നിവയില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നോക്കാവസ്ഥയില്‍ ആയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള വര്‍ഷങ്ങളില്‍, സംസ്ഥാനത്തിന്റെ സമ്പദ്-വ്യവസ്ഥയില്‍ മൊത്തമായി മാന്ദ്യം നിലനില്‍ക്കുമ്പോഴും, സാമൂഹ്യസുരക്ഷയുടെ രംഗത്ത് കേരളം ഏറെ മുമ്പോട്ടു പോയി. വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരവ്യവസ്ഥ, ദരിദ്രര്‍ക്കുള്ള സാമൂഹ്യ-സുരക്ഷ തുടങ്ങിയ മേഖലകളിലൊക്കെ കേരളത്തിന്റെ നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടെതിനു കിടപിടിക്കുന്നതായി. ഭൂപരിഷ്കരണത്തിനും ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ തുടങ്ങി വച്ച നയങ്ങള്‍ക്കും ഈ മാറ്റത്തില്‍ ഒരു വലിയ പങ്കുണ്ടായിരുന്നു എന്നത് ശത്രുക്കള്‍ പോലും നിഷേധിക്കാത്ത സത്യമാണല്ലോ.

കേരളത്തിന്റെ വികസന ചരിത്രത്തെ മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്ക് പിന്‍തുടരാന്‍ ഒരു വികസന "മാതൃക" എന്ന രീതിയില്‍ ആഗോള തലത്തില്‍ തന്നെ പലരും വിശേഷിപ്പിക്കാറുണ്ട്. പല വിശേഷണങ്ങളും ഈ "മാതൃക"ക്ക് നല്‍കപ്പെട്ടിട്ടുണ്ട്: "ചെലവ് കുറഞ്ഞ" വികസന മാതൃക, "സുസ്ഥിര" വികസന മാതൃക, "പരിസ്ഥിതി-അനുയോജ്യ" വികസന മാതൃക തുടങ്ങി പല പേരുകളും. ഈ വിവരണങ്ങള്‍ക്കൊക്കെ ഉണ്ടായിരുന്ന ഒരു പൊതു സ്വഭാവം തന്നെയായിരുന്നു അവയുടെ ഏറ്റവും പ്രധാനപ്പെട്ട ദൌര്‍ബല്യവും. ഒരു ദരിദ്ര സമൂഹത്തിന്റെ വികസന പ്രക്രിയയില്‍ സാമ്പത്തിക വളര്‍ച്ചയുടെ പ്രാധാന്യം കുറച്ചു കാണുന്നവയായിരുന്നു മേല്‍പറഞ്ഞ പഠനങ്ങളില്‍ അധികവും. അതായത്, സാമ്പത്തിക വളര്‍ച്ചയുടെ അകമ്പടിയില്ലാതെ കേരളം കൈവരിച്ച നേട്ടങ്ങളെ പ്രകീര്‍ത്തിക്കുമ്പോള്‍ തന്നെ, ഇത്തരം നേട്ടങ്ങള്‍ നേടിയെടുക്കുവാനോ, അതിലുപരി നിലനിര്‍ത്തുവാനോ, സാമ്പത്തിക വളര്‍ച്ച അത്യാവശ്യമാണ് എന്ന തിരിച്ചറിവ് ഈ പഠനങ്ങള്‍ക്ക് ഇല്ലാതെ പോയി. കേരളത്തിന്റെ വികസന ചരിത്രം സാമ്പത്തിക വളര്‍ച്ചയുടെ അഭാവത്തില്‍ ഒരു മാതൃകയെ അല്ല എന്ന് ഇ എം എസ് നമ്പൂതിരിപാട് സൂചിപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്.

1990 കളുടെ ആദ്യത്തിലാണ് ഇ എം എസ് ഈ വിമര്‍ശനം ശക്തിയായി ഉന്നയിക്കാന്‍ ആരംഭിച്ചത്‌. "സാമ്പത്തിക വളര്‍ച്ചയില്ലാത്ത എന്ത് വികസന മാതൃക?" എന്ന ചോദ്യം ഉന്നയിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: റോഡുകളും, സ്കൂളുകളും, ആശുപത്രികളും, അന്താരാഷ്ട്ര വിമാനതാവളങ്ങളും ആണ് വികസന സൂചകങ്ങള്‍ എന്ന വീക്ഷണം തെറ്റാണ്. ഈ ചിന്തക്ക് മാറ്റം വരേണ്ടത് കേരളത്തിന്റെ "സാമൂഹ്യവും, സാംസ്കാരികവും, രാഷ്ട്രീയവുമായ" ആവശ്യകതയാണ്. വ്യവസായ-വളര്‍ച്ചയിലൂന്നിയ സാമ്പത്തിക വളര്‍ച്ചയില്ലാതെ കേരളത്തിന്‌ വികസനം കൈവരിക്കാന്‍, കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താന്‍, സാധിക്കില്ല എന്നദ്ധേഹം വാദിച്ചു. 1994 ലെ ഒന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ ഉദ്ദ്ഘാടന വേദിയിലാണ് പലരെയും അമ്പരപ്പിച്ചു കൊണ്ട് ഇ എം എസ് ഇത് സംബന്ധിച്ച് തുറന്നടിച്ചത്:

"പണ്ഡിതര്‍ കേരളത്തിന്‌ മേല്‍ ചൊരിയുന്ന പ്രശംസകള്‍ നാം നേരിടുന്ന കടുത്ത വികസന പ്രതിസന്ധിയില്‍ നിന്നും നമ്മുടെ ശ്രദ്ധ തിരിച്ചു വിടാതിരിക്കട്ടെ. സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ച് നമ്മള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുറകിലാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം താമസംവിനാ ഉണ്ടാവേണ്ടതുണ്ട്. തൊഴിലില്ലായ്മയിലും ഉത്പാദനത്തിലും നമ്മള്‍ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയെ നമ്മുടെ ഭാവിയെ തന്നെ അപകടപ്പെടുത്തി കൊണ്ട് മാത്രമേ നമുക്ക് അവഗണിക്കുവാന്‍ സാധിക്കുകയുള്ളു."

തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള കേരളത്തിന്റെ വികസന ചര്‍ച്ചയെ തന്നെ വഴിതിരിച്ചു വിട്ട ഒരു പ്രധാനപെട്ട ഇടപെടല്‍ ആയിരുന്നു ഈ എം എസ് അന്ന് നടത്തിയത്. തന്റെ പ്രസംഗത്തില്‍ തന്നെ സമീപ ഭാവിയിലെ ഇടതുപക്ഷത്തിന്റെ വികസന വീക്ഷണങ്ങളെ കുറിച്ച് ഈ എം എസ് ചില സൂചനകള്‍ പങ്കു വെക്കുകയുണ്ടായിരുന്നു:

"ഉത്പാദനവും ഉത്പാദന ക്ഷമതയും വര്‍ധിപ്പിക്കാന്‍ നമ്മുടെ ജനങ്ങളുടെ സംഘടിത ശക്തിയും രാഷ്ട്രീയ ബോധവും ഉപയോഗപ്പെടുത്താന്‍ കഴിയില്ലേ? കഴിയും എന്നാണു എന്റെ ഉത്തരം...ഈ സന്ദര്‍ഭത്തില്‍ ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ പ്രാധാന്യം ഊന്നി പറയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പുരോഗതി വളരെ മന്ദഗതിയിലാണ്...[ഒപ്പം] ഭൂമി-ജല മാനേജ്‌മന്റ്‌, ജനങ്ങള്‍ക്ക്‌ സേവനം നല്‍കുന്ന സാമൂഹിക-പശ്ചാത്തല സൌകര്യങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തല്‍, ജനങ്ങളുടെ സാംസ്കാരിക വികസനം എന്നിവയ്ക്ക് വേണ്ടി പുതിയ സാമൂഹിക-സാമ്പത്തിക സ്ഥാപനങ്ങള്‍ രൂപപ്പെടണം. വികസന പ്രക്രിയയെ ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കണം."

ഇത്തരത്തിലുള്ള വിലയിരുത്തലാണ് പഠന കോണ്‍ഗ്രസിന്‌ ശേഷം 1996-ല്‍ രൂപം കൊണ്ട നായനാര്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ പല നയങ്ങള്‍ക്കും മാര്‍ഗദര്‍ശിയായത്‌. ജനകീയാസൂത്രണം, പുതിയ വ്യവസായ നയം എന്നിവ തന്നെ ഉദാഹരണം. നായനാര്‍ സര്‍ക്കാരിനു ശേഷം 2005-ല്‍ സംഘടിപ്പിക്കപെട്ട രണ്ടാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ വേദിയിലും ഇ എം എസ് തുടക്കം കുറിച്ച സംവാദത്തിന്റെ അലയൊലികള്‍ നിറഞ്ഞു നിന്നിരുന്നു. ഏറെ പ്രതീക്ഷിച്ചിരുന്ന തന്റെ പ്രബന്ധത്തില്‍ പ്രകാശ്‌ കാരാട്ട് ഒരു അവ്യക്തതയും കൂടാതെ ഇടതുപക്ഷത്തിന്റെ പുതിയ വികസന പരിപ്രേക്ഷ്യത്തെ ഇങ്ങനെ വിശദീകരിച്ചു: "കഴിഞ്ഞ കാല നേട്ടങ്ങള്‍ സംരക്ഷിക്കുകയും ഭാവിയിലേക്കുള്ള സ്വന്തം പാത രൂപപ്പെടുത്തുകയും ചെയ്യുക." പ്രകാശ്‌ കാരാട്ടിന്റെ പ്രസംഗത്തിലെ പ്രസക്തമായ ഭാഗം മാത്രം ഇവിടെ കുറിക്കാം:

"കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളില്‍ ഏറ്റവും ഗുരുതരമായത്‌ തൊഴില്‍ രംഗത്തെയും ഭൌതിക ഉത്പാദന രംഗത്തെയും പ്രശ്നങ്ങളാണ്...തൊഴിലും ഉത്പാദനവും വര്ധിപ്പിക്കുന്നതായിരിക്കണം കേരള വികസനത്തിന്റെ അടുത്ത ഘട്ടത്തിലെ മുഖ്യ ഘടകങ്ങള്‍. ഈ മാറ്റം, കഴിഞ്ഞ കാല നേട്ടങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയതും, അതിനെ ശക്തിപ്പെടുത്തുന്നതും വികസിപ്പിക്കുന്നതും ആയിരിക്കണം...വ്യാവസായിക മേഖലയില്‍ സംസ്ഥാനത്തെ പൊതുമേഖലയെ സംരക്ഷിക്കുകയും പുനഃ-സംഘടിപ്പിക്കുകയും ചെയ്യുമ്പോള്‍ തന്നെ, പുതിയ നിക്ഷേപം കൊണ്ട് വരുന്നതിനു വേണ്ടി ഗൌരവത്തോടു കൂടി പരിശ്രമം നടത്തണം. ഇതില്‍ കൂടുതലും സ്വകാര്യ മേഖലയിലായിരിക്കും. ഐ ടി മേഖല, ജൈവ സാങ്കേതിക വിദ്യ, കാര്‍ഷിക-അധിഷ്ടിത സംസ്കരണ വ്യവസായങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന കൊടുക്കണം. ഉയര്‍ന്ന സാങ്കേതിക വിദ്യ ആവശ്യപ്പെടുന്നവയില്‍ വിദേശ മൂലധനം ക്ഷണിക്കാം."

"1996 - 2001 ല്‍ നടന്ന ജനകീയാസൂത്രണ പ്രചാരണ പരിപാടി ജനാധിപത്യ വികേന്ദ്രീകരനതിലെക്കുള്ള ഒരു വലിയ ചുവടുവെപ്പായിരുന്നു...ആസൂത്രണത്തിലും വികസനതിലുമുള്ള ജനകീയ പങ്കാളിത്തം മുന്നോട്ടു കൊണ്ട് പോകേണ്ടത് ആവശ്യമാണ്‌."

കേരളത്തിലെ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ ഇന്ന് മുന്നോട്ടു വെച്ചിട്ടുള്ള വികസന നയപരിപാടി മുകളില്‍ സൂചിപ്പിച്ച വികസന സങ്കല്‍പ്പത്തിന്റെ ഒരു നേര്‍ - തുടര്‍ച്ചയാണ്. എന്നാല്‍ ഈ നയസങ്കല്‍പ്പത്തിന്റെ പ്രസക്തിയെ പൂര്‍ണമായി മനസ്സിലാക്കാന്‍ സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തിക അവസ്ഥയെ കുറച്ചു കൂടി വിശദമായി മനസ്സിലാക്കേണ്ടതുണ്ട്.

കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയും ഉത്പാദനവും: വിവിധ ഘട്ടങ്ങള്‍

സാധാരണ ഗതിയില്‍, കേരളത്തിന്റെ വികസനത്തെ കുറിച്ചുള്ള കൃതികള്‍ തുടരുന്ന ഒരു കഥയുണ്ട്. അതിങ്ങനെയാണ്. എണ്‍പതുകളുടെ മദ്ധ്യം വരെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഒരു നീണ്ട മാന്ദ്യത്തെ നേരിടുകയായിരുന്നു. എന്നാല്‍, എണ്‍പതുകളുടെ മദ്ധ്യം മുതല്‍ കേരളത്തിന്റെ സമ്പദ്-വ്യവസ്ഥ മാന്ദ്യത്തില്‍ നിന്ന് കര കേറി എന്ന് മാത്രമല്ല, നമ്മുടെ പ്രതിശീര്‍ഷ വരുമാന വളര്‍ച്ച ദേശീയ ശരാശരിയില്‍ നിന്നും ഉയരുകയും ചെയ്തു. ഈ വിവരണം പിന്തുടര്‍ന്ന പല പഠനങ്ങളും കേരളം പഴയ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്നും വഴി മാറി, സാമ്പത്തിക വളര്‍ച്ചയിലേക്ക് നടന്നു കയറുകയാണ് എന്ന് അനുമാനിച്ചിരുന്നു. ഒരു പരിധി വരെ, ഈ അനുമാനം ശരിയുമായിരുന്നു. കാര്‍ഷിക മേഖലയില്‍ മാത്രമല്ല, വ്യവസായ മേഖലയിലും സേവന മേഖലയിലും എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും വലിയ വളര്‍ച്ചയുണ്ടായി. അങ്ങിനെ, സംസ്ഥാനങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ റാങ്കു എണ്‍പതുകളില്‍ 13 ആയിരുന്നെങ്കില്‍ അത് തൊണ്ണൂറുകളില്‍ 5 ആയി ഉയര്‍ന്നു.

ഈ ഘട്ടത്തില്‍, ഉത്പാദനമേഖലയേക്കാള്‍ കൂടുതല്‍ സാമ്പത്തിക വളര്‍ച്ചക്ക്‌ സംഭാവന നല്‍കിയത് സേവന മേഖലയായിരുന്നു. സേവന മേഖലയിലെ വളര്‍ച്ചയാകട്ടെ, ഉത്പാദനരംഗവുമായി ഒരു തരത്തിലും ബന്ധപ്പെടാത്ത ഒന്നായിരുന്നു. കൂടുതലും, ഗള്‍ഫില്‍ നിന്നുമുള്ള പണത്തിന്റെ വരവിനെ ആശ്രയിച്ചായിരുന്നു സേവന മേഖലയിലെ വളര്‍ച്ച നില കൊണ്ടത്. രൂപയുടെ മൂല്യശോഷണം കാരണം തൊണ്ണൂറുകളില്‍ ഇന്ത്യയുടെ കറന്‍സി വിനിമയ നിരക്ക് ഡോളറിനെ അപേക്ഷിച്ച് ഉയര്‍ന്നതിനാല്‍, ഇന്ത്യയിലേക്ക്‌, വിശേഷിച്ചു കേരളത്തിലേക്ക്, ഒഴുകി വന്ന വിദേശ പണത്തിന്റെ രൂപ-മൂല്യം വര്‍ധിച്ചിരുന്നു. ഈ പണത്തിന്റെ ഒഴുക്കാണ്, കേരളത്തിലെ തൊണ്ണൂറുകളിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഒരു പ്രധാന പങ്കു വഹിച്ചത്.

എന്നാല്‍ ഈ ഉയിര്തെഴുന്നീല്‍പ്പിന്റെ കാലം ഇന്ന് അവസാനിച്ചു കഴിഞ്ഞു. സാമ്പത്തിക വളര്‍ച്ചയിലെ ഉണര്‍വിന്റെ ഘട്ടം പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തോടെ അവസാനിച്ചു എന്നത് അധികം സാമ്പത്തിക ശാസ്ത്രഞ്ഞരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനത്തിന്റെ വളര്‍ച്ചാ നിരക്ക് ഇന്ന് ദേശീയ ശരാശരിയില്‍ നിന്നും താഴെയാണ്. പ്രത്യേകിച്ച്, കേരളത്തിന്റെ ഉത്പാദന മേഖല 1997 - 98 വര്ഷം കഴിഞ്ഞതിനു ശേഷം ഒരു പ്രതിസന്ധിയിലാണ്. സേവന മേഖലയിലെ വളര്‍ച്ച തുടരുന്നുവെങ്കിലും, പഴയത് പോലെ വലിയ വളര്‍ച്ച ആ മേഖലയില്‍ ഉണ്ടാകുന്നില്ല. ഇത് മൂലം, തൊണ്ണൂറുകളിലെ സാമ്പത്തിക നേട്ടങ്ങള്‍ മുഴുവനും പിന്നോട്ടടിക്കുന്ന ഒരു ഭയാനകമായ അവസ്ഥയാണ് ഇന്ന് കേരളത്തില്‍ നിലവിലുള്ളത് എന്ന വിഷയം അതീവ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ്.

എന്താണ് സംഭവിച്ചത്? 1998 നു ശേഷം കേരളത്തിലെ കാര്‍ഷിക വിളകളുടെ വിലകളില്‍ വന്ന വലിയ തോതിലുള്ള തകര്‍ച്ചയാണ് മുഖ്യമായും കേരളത്തിലെ കാര്‍ഷിക രംഗത്തെ വളര്‍ച്ചയെ തകര്‍ത്തു കളഞ്ഞത്. അതോടൊപ്പം, സബ്സിഡികള്‍ കുറച്ചത് മൂലമുണ്ടായ ഉത്പാദന ചിലവുകളിലെ വര്‍ദ്ധനവ്, കാര്‍ഷിക വായ്പ്പകള്‍ വെട്ടി കുറച്ചത്, കാര്‍ഷിക രംഗത്തെ പൊതു നിക്ഷേപം വര്ധിപ്പിക്കാത്തത് തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ കാര്‍ഷിക രംഗത്തെ തകര്‍ച്ചക്ക് ആക്കം കൂട്ടി. ശരിക്കും പറഞ്ഞാല്‍, ഇന്ന് വരെയും, കേരളത്തിലെ കാര്‍ഷിക രംഗം ഈ തകര്‍ച്ചയില്‍ നിന്നും തീര്‍ത്തും കര കയറിയിട്ടില്ല. കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ ഇന്നത്തെ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെങ്കിലും, ദേശീയ തലത്തിലെ ഇറക്കുമതി നയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍, കാര്‍ഷിക രംഗത്തെ പ്രതിസന്ധി തുടരുകയാണ്. ഉത്പാദനക്ഷമത മുരടിച്ചു നില്‍ക്കുന്നു. തൊഴില്‍ അവസരങ്ങള്‍ വളരുന്നില്ല. കാര്‍ഷിക വരുമാനത്തിലുണ്ടായ കുറവ് പൂര്‍ണമായും നികത്താന്‍ ഇനിയും സാധിച്ചിട്ടില്ല.

അതോടൊപ്പം തന്നെ, തൊണ്ണൂറുകളില്‍ വലിയ വളര്ച്ചയുണ്ടായ വ്യവസായ രംഗത്തും പുതിയ നൂറ്റാണ്ടില്‍ പിന്നോട്ടടി ഉണ്ടായിട്ടുണ്ട്. വ്യവസായ നിക്ഷേപം വര്‍ധിപ്പിക്കുന്നതില്‍ ഗുരുതരമായ വീഴ്ച കഴിഞ്ഞ ഏഴെട്ടു വര്‍ഷക്കാലമായി ഉണ്ടായിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ കൊണ്ട് വരാന്‍ കഴിയാത്തതും, പുത്തന്‍ വളര്‍ച്ചാ മേഖലകളില്‍ പൂര്‍ണ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്തതും ഈ രംഗത്തെ വളര്‍ച്ചയെ പിന്നോട്ടടിപ്പിച്ചു. പരമ്പരാഗത മേഖലകളില്‍ ആകട്ടെ, ആഗോളവല്‍ക്കരണ നയങ്ങളുടെ ഫലമായി, നല്ല വിപണിയുള്ള കശുവണ്ടി, കയര്‍ തുടങ്ങിയ മേഖലകളില്‍ പോലും തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെ വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയാകട്ടെ, ഈ പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുന്നു.

അങ്ങിനെ, ഉത്പാദന മേഖലകളായ കാര്‍ഷിക-വ്യവസായ രംഗങ്ങളില്‍ തൊണ്ണൂറുകളില്‍ ഉണ്ടായ വളര്‍ച്ച 2008-09 ആകുമ്പോഴേക്കും ആകെ മുരടിച്ചു നിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഈ മാന്ദ്യത്തിന്റെ ഏറ്റവും വലിയ ആഘാതം തൊഴിലില്ലായ്മയുടെ തോതില്‍ ഉണ്ടായിട്ടുള്ള വര്‍ധനവാണ്. സംഘടിത മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ ഏറെക്കുറെ ഇല്ലാതാവുകയാണ്. കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും, വ്യവസായ മേഖലയിലെ (പ്രത്യേകിച്ചും വിജ്ഞാന-അധിഷ്ടിധമായ പുത്തന്‍ മേഖലകളിലെ) നിക്ഷേപങ്ങള്‍ വര്‍ധിക്കാത്തതും ആണ് കേരളത്തിലെ തൊഴിലില്ലായ്മക്ക് ആക്കം കൂട്ടിയ പ്രധാന ഘടകങ്ങള്‍. സേവന മേഖലയില്‍ പോലും തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു വരികയാണ്. ലഭ്യമായിട്ടുള്ള കണക്കുകള്‍ അനുസരിച്ച് കേരളത്തിലെ തൊഴിലില്ലായ്മ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്നതാണ്; പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ. 2004-05 വര്‍ഷത്തില്‍, ഇന്ത്യയിലെ രണ്ടു ശതമാനം ഗ്രാമീണ വനിതകള്‍ മാത്രമേ പൂര്‍ണമായും തൊഴില്‍ ഇല്ലാത്തവരായിരുന്നുള്ളൂ; എന്നാല്‍, കേരളത്തില്‍ 20 ശതമാനം വനിതകള്‍ പൂര്‍ണമായും തൊഴില്‍ ഇല്ലാത്തവരായിരുന്നു. അതെ പോലെ, ഇന്ത്യയിലെ രണ്ടു ശതമാനം ഗ്രാമീണ പുരുഷന്മാര്‍ മാത്രമേ പൂര്‍ണമായും തൊഴില്‍ ഇല്ലാത്തവരായിരുന്നുള്ളൂ; എന്നാല്‍, കേരളത്തില്‍ 5 ശതമാനം പുരുഷന്മാര്‍ പൂര്‍ണമായും തൊഴില്‍ ഇല്ലാത്തവരായിരുന്നു.

ഒപ്പം, കേരളത്തിലെ തൊഴില്‍ അന്വേഷികളുടെ സാമൂഹ്യ സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇന്ത്യയിലെതില്‍ നിന്നും വ്യത്യസ്തമായി, കേരളത്തിലെ വലിയൊരു വിഭാഗം തൊഴില്‍ അന്വേഷികള്‍ വിദ്യസംബന്നരാണ്. ഇവര്‍ക്ക് തൊഴിലെടുക്കാന്‍ സന്നദ്ധതയുള്ള പുതിയ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതെ വരുന്നത് നമ്മുടെ വികസന നയത്തിന്റെ ദൌര്‍ഭല്ല്യം തന്നെയാണ്.

കേരളത്തിന്റെ വികസന പാതയില്‍ സാമ്പത്തിക വളര്‍ച്ചയുടെ അഭാവം, തൊഴിലില്ലായ്മ, ഉത്പാദന രംഗത്തെ മാന്ദ്യം എന്നിവ പഴയത് പോലെ തന്നെ ഇന്നും മൂര്‍ച്ചിച്ചു നില്‍ക്കുന്നു എന്ന് സ്ഥാപിക്കാന്‍ മാത്രമാണ് ഇവിടെ ശ്രമിച്ചത്. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ക്കുള്ള വളര്‍ച്ചയിലെ പുതിയ മാന്ദ്യഘട്ടം കേരളത്തിന്റെ വികസനത്തെ അതിന്റെ പഴയ പിന്നോക്കാവസ്ഥയില്‍ തന്നെ കെട്ടിയിട്ടിരിക്കുകയാണ്. ഈ പ്രതിസന്ധിയെ മറികടക്കേണ്ടത് എങ്ങനെ എന്നത് കേരള വികസനവുമായി ബന്ധപെട്ട സമകാലീന സംവാദങ്ങളുടെ മുഖ്യ അജണ്ട തന്നെ ആയിരിക്കണം. പുതിയ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍, ഈ അജണ്ടയുമായി ബന്ധപ്പെടുത്തി വേണം എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെ തൊഴില്‍-വീട് എന്നിവയെ സംബന്ധിച്ച പുതിയ നയപരിപാടികളെ വീക്ഷിക്കാനും വിലയിരുത്തുവാനും.

പഴയ വെല്ലുവിളികള്‍ , പുതിയ നയങ്ങള്‍

ഇന്ന് കേരളത്തിലെ സമ്പദ്-ഘടനക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളികള്‍ ഇവയാണ്. ഒന്ന്, നമ്മുടെ കാര്‍ഷിക മേഖലയിലെ ഉത്പാദനക്ഷമത എങ്ങനെ വര്‍ധിപ്പിക്കാം? രണ്ടു, ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെ ഉത്പാദനമേഖലയിലെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി എങ്ങനെ ബന്ധപ്പെടുത്താം? മൂന്നു, കേരളത്തിന്റെ സാമൂഹ്യ-സുരക്ഷാ നേട്ടങ്ങള്‍ നിലനിര്‍ത്തുകയും വ്യാപിപ്പിക്കുകയും ചെയ്യേണ്ട ലക്ഷ്യവുമായി ഈ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബന്ധപ്പെടുത്താം? പഴയ നേട്ടങ്ങളുടെ സംരക്ഷണവും, സാമ്പത്തിക വളര്‍ച്ച, ഉത്പാദനക്ഷമതയില്ലായ്മ, തൊഴിലില്ലായ്മ തുടങ്ങിയ വെല്ലുവിളികള്‍ നേരിടുവാനുള്ള തന്ത്രങ്ങളും പൂര്‍ണമായും ഒരുമിച്ചു കൊണ്ട് പോകുവാന്‍ കഴിഞ്ഞുവെന്നു വരില്ല. എങ്കിലും, ഇവ തമ്മിലുള്ള സംയോജനം കഴിയുന്നത്ര സാധ്യമാക്കാന്‍ കഴിയുമോ?

ഇതേ ചോദ്യങ്ങള്‍ തന്നെ മറ്റൊരു രീതിയില്‍ ഉന്നയിക്കാം. സാമ്പത്തിക വളര്‍ച്ചയുടെ ഒരു മുഖ്യ ഘടകം ആഭ്യന്തരമായ ചോദന വളര്‍ച്ചയാണ്. ഇത് വരെ കേരളത്തിലെ ചോദന വളര്‍ച്ച പുറത്തു നിന്നുമുള്ള വരുമാനങ്ങളെ ആശ്രയിച്ചാണ് നില കൊണ്ടിരുന്നത്. ഇത് സുസ്ഥിരതമായ ഒരു തന്ത്രമേ അല്ല. ചോദന വളര്‍ച്ച സംസ്ഥാനത്തിനകത്ത്‌ തന്നെയുള്ള ഉത്പാദന പ്രവര്‍ത്തനങ്ങളില്‍ നിന്നും വളര്തിയെടുക്കാമോ? അല്ലെങ്കില്‍, ചോദന വളര്‍ച്ച ഉത്പാദന മേഖലകളെ സഹായിക്കുന്ന രീതിയില്‍ വഴിതിരിച്ചു വിടാമോ? ചോദനം ഉണ്ടായ ശേഷം ജനങ്ങള്‍ തങ്ങളുടെ വരുമാനങ്ങള്‍ ചിലവഴിക്കുമ്പോള്‍, അവയുടെ ഗുണഫലം സംസ്ഥാനത്തിന് പുറത്തേക്കു "ലീക്ക്‌" ചെയ്തേക്കാം. എന്നാലും, ചോദനം നിര്‍മ്മിച്ചെടുക്കുന്ന പ്രക്രിയയെന്കിലും നമ്മുടെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കാമോ?

ഇവിടെയാണ്‌, തൊഴില്‍-വീട് പദ്ധതിയുടെ പ്രാധാന്യം; മുന്‍ സൂചിപ്പിച്ച കേരള വികസന ചരിത്രത്തിന്റെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, ഇതിന്റെ വ്യാപ്തി വളരെ വലുതാണ്‌. ഈ പദ്ധതിയുടെ ഒരു പ്രധാന വശം കേരളത്തിന്റെ സാമൂഹ്യ-സുരക്ഷാ പദ്ധതികളെ എങ്ങനെ വ്യാപിപ്പിക്കാം എന്നതാണ്. മറുവശത്ത്, പ്രത്യേകിച്ച് കാര്‍ഷിക മേഖലയില്‍ ഉത്പാദനക്ഷമത എങ്ങനെ വര്‍ദ്ധിപ്പിക്കാം? കാര്‍ഷികമേഖലയിലെയും പരമ്പരാഗതമേഖലയിലെയും ചെറുകിട ഉത്പാദകരുടെ തൊഴിലും സുരക്ഷയും ഉറപ്പു വരുത്തുക എന്നതും ഈ സാഹചര്യത്തില്‍ ഒരു സുപ്രധാനമായ കടമയാണ്.

ഒന്ന്, ഇവിടെ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ തൊഴിലുറപ്പ് പദ്ധതി എന്ന കേന്ദ്രപദ്ധതി നിലവിലുണ്ട്. ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാ കുടുംബത്തിലെയും അംഗങ്ങള്‍ക്ക്‌ ഒരു വര്ഷം 100 ദിവസത്തെ തൊഴില്‍ ഈ പദ്ധതി ഉറപ്പു നല്‍കുന്നു. തൊഴില്‍ ആവശ്യക്കാര്‍ തന്നെ, തങ്ങള്‍ക്കു വേണ്ട പ്രവര്‍ത്തികളും തൊഴില്‍ ആവശ്യമായി വരുന്ന സമയവും തെരഞ്ഞെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നതില്‍ സജീവമായ പങ്കു വഹിക്കുന്നു. ഒപ്പം തൊഴിലുകളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പല സമീപനങ്ങളും ഇതിലുല്‍പ്പെട്ടിടുണ്ട് താനും. ഇതിന്റെ ചുമതല പഞ്ചായത്തുകള്‍ക്ക് നല്‍കുകയും ചെയ്തിരിക്കുന്നു. ഈ പദ്ധതി സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി ഉപയോഗപ്പെടുത്താം.

രണ്ടു, ഇതേ സമയത്ത്‌ തന്നെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒരു പ്രധാന സാമൂഹ്യ-സുരക്ഷ പദ്ധതിയാണ് ഇ എം എസ് ഭവന പദ്ധതി. അതായത്, ഭൂരഹിതരും ഭവനരഹിതരും ആയിട്ടുള്ള മുഴുവന്‍ ദരിദ്ര കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കുക. ഇത്തരത്തിലുള്ള ഏകദേശം അഞ്ചു ലക്ഷം കുടുംബങ്ങള്‍ കേരളത്തിലുന്ടെന്നാണ് കണക്കു; ഇവരില്‍ തന്നെ ഏകദേശം ഒന്നര ലക്ഷം കുടുംബങ്ങള്‍ ദളിതരും. അങ്ങനെ, ഭൂപരിഷ്കരണ നടപടികളിലൂടെ കേരളം തുടങ്ങി വെച്ച കുടികിടപ്പവകാശം പൂര്‍ണമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രശസ്തമായ കേരളത്തിന്റെ സാമൂഹ്യ-സുരക്ഷാ സംവിധാനത്തിന്റെ വ്യാപനത്തിലെ ഒരു പ്രധാന ചുവടുവെപ്പാണ് ഈ പദ്ധതി.

മൂന്നു, കാര്‍ഷിക മേഖലയിലെ ഉത്‌പാദന വളര്‍ച്ചക്കുള്ള ഇടെപെടലിന്റെ ഒരു പ്രധാന ഘടകമാണ് നീര്‍ത്തട അടിസ്ഥാനത്തിലുള്ള ആസൂത്രണം. ഓരോ സൂക്ഷ്മ നീര്‍ത്തടത്തിനും ഓരോ വിഭവ ഭൂപടം നിര്‍മ്മിക്കുകയും, ഈ ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക പദ്ധതികള്‍ ഉണ്ടാക്കുകയും അവ പഞ്ചായത്തുകള്‍ വഴി നടപ്പിലാക്കുകയും ചെയ്യുക എന്നത് ഒരു പ്രധാന പ്രവര്‍ത്തനമാണ്.

ദരിദ്രര്‍ക്കുള്ള വീട് നിര്‍മ്മാണവും കൃഷിയിടങ്ങളിലെ മണ്ണും ജലവും സംരക്ഷിക്കുന്നതിനുള്ള നീര്‍ത്തട പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് പദ്ധതിയുടെ കുടക്കുള്ളില്‍ കൊണ്ട് വരിക വഴി സാമ്പത്തിക ആസൂത്രണത്തിലെ ഒരു പഴയ ആശയമാണ് ഇവിടെ പ്രാവര്‍ത്തികമാകുന്നത്. അതായത്, തൊഴിലാളികളെയും കര്‍ഷകരെയും വ്യക്തികളായി മാത്രം കാണാതെ, അവരെ ഒരു സാമൂഹ്യ ശക്തിയായി കാണുകയും, സമൂഹത്തിന്റെ പൊതുവായ വികസന നയങ്ങള്ക്കായുള്ള തൊഴില്‍ശക്തിയുടെ ആവശ്യകതയില്‍ ഇവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുക. അത് വഴി സാമ്പത്തിക ആസൂത്രണത്തിന് ശക്തി പകരുകയും ചെയ്യുക.

തൊഴിലിന്റെ സാമൂഹ്യ-സംഘാടനം നടപ്പില്‍ വരുത്താന്‍ തൊഴിലുറപ്പ് പദ്ധതി മാത്രമല്ല കേരളത്തിന്റെ കയ്യിലുള്ളത്. കേരളത്തിന്റെ കാര്‍ഷിക രംഗത്തെ പ്രത്യേകതകള്‍ കണക്കിലെടുക്കുമ്പോള്‍, തൊഴിലാളികളെ നല്‍കുന്നതിനും, അവരുടെ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും സഹായകമായ സഹകരണ സ്ഥാപനങ്ങള്‍ രൂപപ്പെടുതെണ്ടതുണ്ട്. തൊഴില്‍ സേന, തൊഴിലാളി ബാങ്ക് എന്ന പേരുകളില്‍ അറിയപ്പെട്ടിരുന്ന സ്ഥാ‍പനങ്ങള്‍ പുതിയ രൂപത്തില്‍ പുനരുജ്ജീവിപ്പിക്കേണ്ടതു ഇന്നത്തെ ഒരു പ്രധാന ആവശ്യമാണ്‌. എന്നാല്‍, അതിനു കാത്തിരിക്കാതെ തന്നെ, തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെ അല്ലെങ്കില്‍ കര്‍ഷകരുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കാവുന്നതാണ്. പ്രത്യേകിച്ചും വനിതാ തൊഴിലാളികളുടെയും കര്‍ഷകരുടെയും ഗ്രൂപ്പുകള്‍. ഇത്തരത്തില്‍, കുടുംബശ്രീ-അയല്‍ക്കൂട്ട സംവിധാനത്തെ സാമൂഹ്യ-സുരക്ഷ സംവിധാനങ്ങള്‍ക്കുള്ള സംഘടനാപരമായ ചട്ടകൂടായി ഉപയോഗപ്പെടുത്താവുന്നതാണ്. ഒപ്പം, ഇതേ ചട്ടക്കൂടുപയോഗിച്ചു കൊണ്ട് ഉത്പാദന പുനരുജ്ജീവനത്തിന് ആക്കം കൂട്ടുകയും ചെയ്യാം.

ഇത്തരത്തിലുള്ള ഒരു ബ്ഹൃത്തായ ആസൂത്രണ വീക്ഷണമാണ് തൊഴില്‍-വീട് പദ്ധതിയുടെ അടിസ്ഥാനം. ഉത്പാദന മേഖലയിലെ ഉണര്‍വിനു ഈ പരിപാടി മാത്രം മതി എന്നല്ല. വ്യവസായ മേഖലയില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. ഇങ്ങനെ, ആഭ്യന്തര നിക്ഷേപം ഉയര്‍ത്താനും, അതിനൊപ്പം അകത്തു നിന്നും തന്നെയുള്ള ചോദനം ഉയര്‍ത്താനും, അത് വഴി സാമ്പത്തിക വളര്‍ച്ചക്ക്‌ ശക്തി പകരുവാനും കഴിയും. കേരളത്തെ തുറിച്ചു നോക്കി നില്‍ക്കുന്ന തൊഴിലില്ലായ്മ-പ്രശ്നം പരിഹരിക്കാന്‍ ഏറ്റവും സുസ്ഥിരമായ വഴി ഇത്തരത്തില്‍ ആഭ്യന്തരമായി ചോദനവും ഉത്പാദനവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് തന്നെയാണ്. കേരളത്തിന്റെ കഴിഞ്ഞ കാല നേട്ടങ്ങള്‍ സംരക്ഷിക്കുവാനും, ഭാവിയിലേക്കുള്ള സ്വന്തം പാത രൂപപ്പെടുത്തുവാനും ഉള്ള യാത്രയില്‍ ഈ നയം ഒരു പുതിയ ദിശ പകരും എന്ന് പ്രതീക്ഷിക്കാം.


6 comments:

  1. ലേഖനത്തിലുപയോഗിച്ചിരിക്കുന്ന ഫോണ്ട് UNICODE അല്ലാത്തതിനാല്‍ ഒരക്ഷരം വായിക്കുവാന്‍ പറ്റിയില്ല. ഫയര്‍ഫോക്സ് ബ്രസറില്‍ പദ്മ എന്ന ആഡോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ASCII ടെക്സ്റ്റുകള്‍, UNICODE പോലെ കോപ്പി പേസ്റ്റ് ചെയ്യുവാന്‍ സാധിക്കും.

    ReplyDelete
  2. ക്ഷമിക്കൂ സുഹൃത്തേ, ഈ ലേഖനം ഞാന്‍ തന്നെ എന്റെ കമ്പ്യൂട്ടറില്‍ ടയ്പു ചെയ്തതാണ്. എന്നാല്‍ പദ്മ ഉള്ള ഒരു കമ്പ്യൂട്ടറില്‍ നിന്നല്ല അത് പോസ്റ്റു ചെയ്തത്. പെട്ടെന്ന് ചെയ്തത് കൊണ്ട്, പറ്റി പോയത്.ശരിയാക്കിയിട്ടുണ്ട്.

    ReplyDelete
  3. "തൊഴിലിന്റെ സാമൂഹ്യ-സംഘാടനം നടപ്പില്‍ വരുത്താന്‍ തൊഴിലുറപ്പ് പദ്ധതി മാത്രമല്ല കേരളത്തിന്റെ കയ്യിലുള്ളത്. കേരളത്തിന്റെ കാര്‍ഷിക രംഗത്തെ പ്രത്യേകതകള്‍ കണക്കിലെടുക്കുമ്പോള്‍, തൊഴിലാളികളെ നല്‍കുന്നതിനും, അവരുടെ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും സഹായകമായ സഹകരണ സ്ഥാപനങ്ങള്‍ രൂപപ്പെടുതെണ്ടതുണ്ട്. തൊഴില്‍ സേന, തൊഴിലാളി ബാങ്ക് എന്ന പേരുകളില്‍ അറിയപ്പെട്ടിരുന്ന സ്ഥാ‍പനങ്ങള്‍ പുതിയ രൂപത്തില്‍ പുനരുജ്ജീവിപ്പിക്കേണ്ടതു ഇന്നത്തെ ഒരു പ്രധാന ആവശ്യമാണ്‌. എന്നാല്‍, അതിനു കാത്തിരിക്കാതെ തന്നെ, തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെ അല്ലെങ്കില്‍ കര്‍ഷകരുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കാവുന്നതാണ്. പ്രത്യേകിച്ചും വനിതാ തൊഴിലാളികളുടെയും കര്‍ഷകരുടെയും ഗ്രൂപ്പുകള്‍."



    അപ്പോള്‍ ഫലത്തില്‍ തൊഴിലുറപ്പ് പദ്ധതി മാത്രമേ നിലവിലുള്ളൂ എന്നാവില്ലേ...? ബാക്കി എല്ലാം നടക്കാവുന്ന/നടക്കേണ്ടുന്ന കാര്യങ്ങള്‍ മാത്രം... ശരിക്കും ഇത്തരം എവിടെയും തൊടാത്ത മാസ്റ്റര്‍ പ്ലാനുകളോ നയങ്ങളോ കൊണ്ട് നമ്മുടെ നാട് എവിടെയും എത്തില്ല. ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാനോ അല്ലെങ്കില്‍ പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്താനോ ഉള്ള നിര്‍ദേശങ്ങള്‍ എന്തെങ്ങിലും ഉണ്ടെങ്കില്‍ പറയൂ രാം. ഭവന നിര്‍മാണ പദ്ധതിയേയും നീര്‍ത്തട ആസൂത്രനങ്ങളെയും ഹാര്‍ദമായി സ്വാഗതം ചെയ്യുന്നു; അതിനോടൊപ്പം നമുക്ക് വലിയ അളവില്‍ മുന്നോട്ടു പോകാനുതകുന്ന, പ്രതീക്ഷ നല്‍കുന്ന എന്തെങ്കിലും മുന്നോട്ടു വെച്ചുകൂടെ?

    ReplyDelete
  4. പ്രിയ ശാശ്വത്,

    വളരെ നന്ദി. ഈ ലേഖനം എഴുതിയത് ഒരു പ്രത്യേക ആവശ്യത്തിനാണ്. ചിന്ത വാരികയുടെ ഒരു ലക്കത്തിനു മുഖവുരയായി. എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു കാര്യങ്ങളാണ് പറയാന്‍ ആഗ്രഹിച്ചത്‌:

    ഒന്ന്, ഒരു സാമൂഹ്യ സുരക്ഷാ പദ്ധതി രൂപീകരിക്കുക. അതിലൂടെ, കേരളം കൈവരിച്ച ക്ഷേമ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുക. കാര്‍ഷിക മേഖലയിലെയും പരമ്പരാഗത മേഖലയിലെയും ചെറുകിട ഉത്പാദകരുടെ തൊഴിലും സുരക്ഷയും ഉറപ്പു വരുത്തുക. രണ്ടു, ദീര്‍ഖകാല അടിസ്ഥാനത്തില്‍ വരുമാന വളര്‍ച്ച ഉറപ്പു വരുത്തുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുക. ഒപ്പം, സ്വകാര്യ മൂലധനത്തെ വലിയ തോതില്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുകയും വേണം.

    ഇവിടെയാണ്‌, ചില പുതിയ പദ്ധതികളെയും അവയെ സംബന്ധിച്ച വിവാദങ്ങളും ചര്‍ച്ചാ വിഷയങ്ങലാകേണ്ടത്.

    എ) ശോഭ ഹൈടെക്‌ സിറ്റി: 10000 കോടിയുടെ നിക്ഷേപം, 75000 പേര്‍ക്ക് തൊഴില്‍, കമ്പനിക്ക് സ്വന്തമായി 320 ഏക്കര്‍ ഭൂമി.

    ബി) സലാര്പുരിയ പദ്ധതി: 25000 കോടി നിക്ഷേപം, 25000 പേര്‍ക്ക് തൊഴില്‍, കമ്പനിക്ക് സ്വന്തമായി 25 ഏക്കര്‍ ഭൂമി.

    സി) മാവൂര്‍ ഗ്രാസിം: പഴയ ഫാക്ടറിയുടെ 300 ഏക്കര്‍ ഭൂമിയെ ഒരു സംയോജിത വ്യവസായ ടൌന്ഷിപ്‌ ആക്കി മാറ്റാനുള്ള ബിര്‍ലയുടെ നിര്‍ദേശം: ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍സാധ്യത.

    ഡി) ഇന്കെല്‍ പദ്ധതികള്‍...

    ഇങ്ങനെ പലതും...ഇവയെല്ലാം തന്നെ, കാര്‍ഷിക വളര്‍ച്ചയോടൊപ്പം മൊത്തത്തിലുള്ള പ്രതിശീര്‍ഷ വരുമാനവും വര്‍ധിപ്പിക്കാന്‍ സഹായിക്കും. മറ്റൊരു അവസരത്തില്‍ വിശദമായി എഴുതാന്‍ ശ്രമിക്കാം. കാര്‍ഷിക രംഗത്തെയും വ്യവസായ രംഗത്തെയും പറ്റി.

    റാം

    ReplyDelete
  5. sir thank u 4 ur article.......... its a very gd reference for my kerala culture graduation studies..............

    ReplyDelete
  6. It is interesting to read you article. I like to take this articles. I like to send your our studies related with Urban & Rural Governance. 9544548256 please contact me sir

    ReplyDelete