Sunday, August 30, 2020

കോവിദാനന്തര കേരളത്തിലെ കാർഷിക രംഗം

 ആർ. രാംകുമാർ


കേരളത്തിലെ കാർഷിക രംഗത്ത് ഒരു കുതിച്ചുചാട്ടം ലക്ഷ്യമാക്കി കേരള സർക്കാർ മുന്നോട്ടു വച്ചിട്ടുള്ള നയപരിപാടിയാണ് "സുഭിക്ഷ കേരളം". കോവിദ് കാലത്തെ സാഹചര്യങ്ങൾ മുൻനിർത്തി പ്രഖ്യാപിച്ചതാണെങ്കിലും, ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കഴിഞ്ഞ ഏകദേശം നാല് വർഷത്തെ നയപരിപാടികളുടെ തുടർച്ചയും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ ഈ സർക്കാർ വിഭാവനം ചെയ്ത കാർഷിക നയത്തിന്റെ അടുത്തൊരു ഘട്ടമായി "സുഭിക്ഷ കേരളം" പദ്ധതിയെ കാണാം. ഈ പദ്ധതിയെ കേരളത്തിന്റെ കാർഷിക മേഖലയിലെ പ്രധാന വെല്ലുവിളികളുമായി ചേർത്ത് നിർത്തി ഒരു പരിശോധനക്കും ചർച്ചക്കും വിധേയമാക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശം.

കോവിദും കൃഷിയും

കോവിദ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടും കാർഷിക രംഗത്തെ കുറിച്ച് പുതിയ ചർച്ചകൾ നടക്കുകയാണ്. ആഗോള രംഗത്തെ ഭക്ഷ്യ ഉത്പാദനവും ഇന്ത്യയിലെ തന്നെ ആഭ്യന്തര ഭക്ഷ്യ ഉത്പാദനവും ഇന്ന് നമ്മുടെ ആവശ്യങ്ങൾക്ക് പര്യാപ്തമാണ്. എന്നാൽ മഹാമാരി നീണ്ടു പോയാൽ ചില പ്രശ്ങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. അത് ഉത്പാദനത്തിന്റെ അഭാവം മൂലമല്ല മറിച്ച് വിപണനത്തിന്റെ തകരാറുകൾ കാരണമാണ്. ലോക്‌ഡൗൺ മൂലമുണ്ടായ ഏറ്റവും വലിയ പ്രതിസന്ധി സപ്ലൈ ചെയിനുകളുടെ തകർച്ചയാണ്. അന്താരാഷ്‌ട്ര വ്യാപാരം നിലച്ചു. തുറമുഖങ്ങൾ അടച്ചു പൂട്ടി. ലോജിസ്റ്റിക്സ് രംഗവും ചരക്ക് ഗതാഗതവും താറുമാറായി. ഇതു മൂലം, വിവിധ സമൂഹങ്ങൾ അവർക്കു കഴിയുന്ന വിധം ഭക്ഷ്യ ഉത്പന്നങ്ങൾ അവിടവിടെ തന്നെ ഉത്പാദിപ്പിക്കണം എന്ന ചിന്ത ഇന്ന് ലോകമെമ്പാടും ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ ഇതിനർത്ഥം എല്ലാ സമൂഹങ്ങളും ഭക്ഷ്യ സ്വയം-പര്യാപ്തമാവണം എന്നല്ല. അതിന് കഴിയുകയുമില്ല. എന്നാൽ സ്വയം-പര്യാപ്തത മെച്ചപ്പെടുത്താൻ കഴിയും. ഒപ്പം, ഭാവിയിലേക്ക് ഇത്തരം ആഘാതങ്ങളിൽ നിന്ന് പരിക്കുകളേൽക്കാത്ത തരത്തിൽ നമ്മുടെ കാർഷിക വിപണന രംഗത്തേയും സപ്ലൈ ചെയിനുകളെയും പൊളിച്ചെഴുതാനും കഴിയണം.

ഇത്തരത്തിൽ ചിന്തകൾ ഉയർന്നു വരാൻ ഒരു കാരണമുണ്ട്. കോവിദ് മഹാമാരിയുടെ അനുഭവം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഭാവിയിലും ഉയർന്നു വന്നേക്കാം എന്ന ഭീതിയുളവാക്കിയിട്ടുണ്ട്. എല്ലായിടത്തും തൊഴിൽ നഷ്ടപ്പെടുന്നു. സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നു. കുടുംബങ്ങളുടെ വരുമാനം വലിയ രീതിയിൽ കുറയുന്നു. ഈ സാഹചര്യത്തിൽ, ഗ്രാമീണ മേഖലയിലെങ്കിലും, തൊഴിലുകൾ സംരക്ഷിക്കാൻ ഏറ്റവും ഗുണമുള്ള ഇടപെടൽ ഈ പ്രദേശങ്ങളിലെ ഏറ്റവും വലിയ സ്വയം-തൊഴിൽദാതാവായ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.

ഇത് നമ്മുടെ സാമ്പത്തിക നയപരിപാടികളിൽ ഒരു മാറ്റം ആവശ്യപ്പെടുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കണം എന്നുണ്ടെങ്കിൽ വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് പോലെയല്ല. വ്യാവസായിക വിപ്ലവം പൂർത്തിയായ രാജ്യങ്ങളിൽ പോലും സബ്‌സിഡിയില്ലാത്ത കൃഷിയെന്നത് ചിന്തിക്കാൻ പോലും കഴിയാത്തതാണ്. അതിനാൽ, ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത്‌ പൊതുമേഖലയുടെയും സർക്കാരിന്റെ നേരിട്ടുള്ളതുമായ ഇടപെടൽ വർദ്ധിപ്പിക്കാതെ കാർഷിക മേഖലയിൽ വളർച്ച സാധ്യമല്ല. എന്നാൽ നവലിബറൽ സാമ്പത്തിക ശാസ്ത്രജ്ഞരും മോഡി സർക്കാരുമൊക്കെ തന്നെ ഈ വിധത്തിലല്ല ചിന്തിക്കുന്നത്. അവർ കോവിദ് പ്രതിസന്ധിയുടെ മറവിൽ സ്വകാര്യ-കോർപൊറേറ്റ് മേഖലക്ക് എങ്ങനെയൊക്കെ കാർഷിക മേഖലയെ കൂടുതൽ തുറന്നു കൊടുക്കാം എന്ന ചിന്തയിലാണ്. സർക്കാരിന്റെ ഇടപെടൽ എങ്ങിനെയൊക്കെ ചുരുക്കാം എന്ന ആലോചനയിലാണ്. ഈ നയപരിപാടിക്കെതിരെ ശക്തമായ മുന്നേറ്റങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നമുക്ക് ഇതിനു ബദലുകൾ സൃഷ്ടിക്കേണ്ടതുണ്ട്. സ്വകാര്യ മേഖലയെ പൂർണമായും ഒഴിവാക്കുന്ന നടപടികളല്ല നമ്മൾ ബദലുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, കർഷകരുടെ താത്പര്യങ്ങൾ പൂർണമായും സംരക്ഷിക്കുന്ന, പൊതുമേഖലയുടെയും സർക്കാരിന്റെയും മേൽനോട്ടത്തിലും നേതൃത്വത്തിലുമുള്ള, അതേ സമയം സ്വകാര്യ വിപണികളെ ആശ്രയിക്കേണ്ടിടത്ത് ആശ്രയിക്കുന്ന ഒരു പുരോഗമനപരമായ ബദലാണ് നമ്മൾ നവലിബറൽ നയങ്ങൾക്കെതിരായി ആലോചിക്കേണ്ടത്.

ഈ ഒരു കാഴ്ചപ്പാടിൽ തന്നെയാണ് "സുഭിക്ഷ കേരളം" പദ്ധതിയും ആവിഷ്കരിച്ചിട്ടുള്ളത്.

കേരളത്തിലെ കാർഷിക രംഗം: വെല്ലുവിളികൾ

കേരളത്തിലെ ഭൂപരിഷ്‌കരണത്തിന്റെ ഫലമായി നമ്മുടെ കാർഷിക രംഗത്തുണ്ടായ ഒരു പ്രധാന മാറ്റം ചെറുതുണ്ട് ഭൂമികളുടെ ആധിക്യമാണ്. തോട്ടവിളകൾക്ക് പുറത്തുള്ള ഭൂമിയെടുത്താൽ ബഹുഭൂരിപക്ഷം കൃഷിയിടങ്ങൾക്കും ഒരേക്കറിൽ താഴെ മാത്രമാണ് വിസ്തൃതി. അതിനാൽ വലിപ്പത്തിന്റെ സാമ്പത്തികഗുണങ്ങൾ നേടിയെടുക്കാൻ ഈ കൃഷിയിടങ്ങളിൽ സാധിക്കുന്നില്ല. വലിയ തോതിലുള്ള നിക്ഷേപങ്ങൾ നടക്കുന്നില്ല. പല ആധുനിക സാങ്കേതികവിദ്യകളും പ്രയോഗത്തിൽ വരുത്താൻ സാധിക്കുന്നില്ല. ഇത് കേരളത്തിലെ കാർഷിക രംഗത്തിന്റെ ഒരു പ്രധാന ദൗർബല്യമാണ്.

ഇതിനൊപ്പം കാണേണ്ട മറ്റ് ചില ദൗർബല്യങ്ങൾ കൂടിയുണ്ട്. ഒന്ന്, മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തിൽ കൃഷിയെ മുഖ്യ വരുമാന സ്രോതസ്സായി ആശ്രയിക്കുന്ന കുടുംബങ്ങൾ കുറവാണ്. മൊത്തം ഗ്രാമീണകുടുംബങ്ങളുടെ 27 ശതമാനം മാത്രം. ഇന്ത്യയിലെ ഗ്രാമീണ മേഖല മൊത്തമെടുത്താൽ ഇത് 61 ശതമാനം വരും. ഇത് കൊണ്ട് തന്നെ, കൃഷിഭൂമി സ്വന്തമായുള്ള പല കുടുംബങ്ങൾക്കും ഗൗരവമായി കൃഷി ചെയ്യാൻ സമയമോ താല്പര്യമോ ഇല്ല. ഇത് കൊണ്ട് തന്നെയാണ് വലിയ രീതിയിൽ തന്നെ നെൽപ്പാടങ്ങളും പറമ്പുകളും തരിശായിടുന്ന അവസ്‌ഥയുള്ളത്. രണ്ട്, കേരളത്തിന്റെ കാർഷിക മേഖലയുടെ നട്ടെല്ല് നാണ്യവിളകളാണ്. ഒട്ടു മിക്ക നാണ്യവിളകളുടെയും വിലകൾ ആഗോള വിപണിയിലെ കാർഷികവിലകളുമായി ഏറെ സമന്വയപ്പെട്ടിരിക്കുന്നു. തത്ഫലമായി, കേരളത്തിന്റെ നാണ്യവിളകളുടെ സാമ്പത്തിക സാധ്യതകൾ നമ്മുടെ പ്രവർത്തിയുടെ പരിധിക്ക് പുറത്താണ് നിശ്ചയിക്കപ്പെടുന്നത്. മൂന്ന്, ആവശ്യത്തിനുള്ള കർഷകത്തൊഴിലാളികളുടെ അഭാവം കാർഷിക മേഖലയുടെ വളർച്ചക്ക് വലിയൊരു തടസ്സമായി നിലനിൽക്കുന്നു. മുൻപുണ്ടായിരുന്ന കർഷത്തൊഴിലാളികളിൽ വലിയൊരു പങ്ക് ഇന്ന് കാർഷികേതര-വൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നു. കായികാദ്ധ്വാനത്തോട് സമൂഹം പൊതുവിൽ പുലർത്തുന്ന അവജ്ഞ മൂലം പുതിയ തലമുറ കർഷകത്തൊഴിലാളികളായി കടന്നു വരുന്നില്ല. യന്ത്രവൽക്കരണത്തിന്റെ ആവശ്യമാണ് ഇത് കാണിക്കുന്നതെങ്കിൽ പോലും, ആദ്യം സൂചിപ്പിച്ച ദൗർബല്യം മൂലം അത് നടക്കുന്നുമില്ല.

ഈ ദൗർബല്യങ്ങൾക്കിടയിലും കേരളത്തിലെ കാർഷിക മേഖലയിലെ പ്രധാന വെല്ലുവിളി നമുക്ക് കൃത്യമായി തന്നെ വരച്ചിടാവുന്നതാണ്. ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുക എന്നതാണത്. ഇന്ന് കേരളത്തിലെ റബ്ബർ ഒഴിച്ച് നിർത്തിയാലുള്ള മറ്റു പല വിളകളുടെയും ഉത്പാദനക്ഷമത ഇന്ത്യയിലെ ശരാശരി ഉത്പാദനക്ഷമതയെക്കാളും കുറവാണ്. മാത്രമല്ല, കേരളത്തിലെ തന്നെ ഗവേഷണ-പരിതസ്‌ഥികൾക്കുള്ളിൽ നേടാമെന്ന് സ്‌ഥാപിക്കപ്പെട്ടിട്ടുള്ള ഉത്പാദനക്ഷമതയെക്കാളും കുറവാണ്. കാർഷിക ശാസ്ത്രജ്ഞർ ഇതിനെ "യീൽഡ് ഗാപ്" (ഉത്പാദനക്ഷമതയിലെ വിടവ്) എന്നാണു വിളിക്കുക. ഈ ഉത്പാദന വളർച്ച കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുന്നതാവണം, ഒപ്പം തന്നെ പരിസ്ഥിതി സൗഹൃദവുമാവണം. ഇതിനായി നമുക്ക് പുതിയൊരു കാർഷിക സങ്കല്പം തന്നെ വേണ്ടതുണ്ട്. കോവിദ് മഹാമാരിക്ക് മുൻപ് തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാർഷിക നയങ്ങൾ ഈയൊരു പരിപ്രേക്ഷ്യത്തിലേക്ക് നീങ്ങി തുടങ്ങിയിരുന്നു.

ഇടതുമുന്നണി സർക്കാരും കൃഷിയും

ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി നിലനിന്നിരുന്നു. അധികം കണക്കുകളൊന്നും ഉദ്ധരിച്ച് സമയം പാഴാക്കേണ്ടതില്ല. കേരളത്തിലെ മൊത്തം കാർഷിക വരുമാനം പരിശോധിച്ചാൽ മതിയാകും (പട്ടിക 1 കാണുക). 2011-12 വർഷത്തിൽ കേരളത്തിന്റെ മൊത്തം കാർഷിക മൂല്യവർദ്ധനവ് ഏകദേശം 48,376 കോടി രൂപയായിരുന്നു. യു ഡി എഫ് സർക്കാരിന്റെ അവസാന വർഷത്തിന് ശേഷമുള്ള 2016-17 വർഷമെടുത്താൽ ഇത് 43,355 കോടി രൂപയായി ചുരുങ്ങി. അതായത് ഏകദേശം 5000 കോടി രൂപ കണ്ട് മൂല്യവർദ്ധനവ് ചുരുങ്ങി. വളർച്ചാ നിരക്കിന്റെ കുറവല്ല ഇവിടെയുണ്ടായത്. മൂല്യവർദ്ധനവിന്റെ കേവലമായ കുറവാണ്. കാർഷിക മേഖലയിലുണ്ടായ ഈ തകർച്ച ഏതാണ്ട് പൂർണമായും അനുഭവിച്ചത്‌ വിള പരിപാലന മേഖലയാണ്. വിള പരിപാലന രംഗത്ത് തകർച്ചയായിരുന്നുവെങ്കിൽ അനുബന്ധ മേഖലകളായ മൃഗപരിപാലനം, മത്സ്യബന്ധനം എന്നിവയിലാകട്ടെ ഏതാണ്ട് സ്തംഭനാവസ്ഥയാണ് യു ഡി എഫ് കാലഘട്ടത്തിൽ ഉണ്ടായത്.

പട്ടിക 1: കൃഷിയിലേയും അനുബന്ധ മേഖലകളിലേയും മൂല്യവർദ്ധനവ് കേരളത്തിൽ, 2011-12 മുതൽ 2018-19 വരെ, കോടി രൂപയിൽ   

 മറ്റു ചില പൊതു പ്രശ്നങ്ങൾ കൂടി ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കേരളത്തിലെ തരിശു ഭൂമിയുടെ വിസ്തീർണ്ണം വലിയ തോതിൽ കുറഞ്ഞു വരികയായിരുന്നു. എഴുപതുകളിൽ മൊത്തം ഭൂമിയുടെ ഒരു ശതമാനം മാത്രമേ കേരളത്തിൽ തരിശായുണ്ടായിരുന്നുള്ളൂ. എന്നാൽ 2016 ആയപ്പോഴേക്കും അത് ഏകദേശം നാല് ശതമാനമായി ഉയർന്നു. നെല്ലിന്റെ വിസ്തീർണ്ണം കുറഞ്ഞു വരുന്നതായിരുന്നു ഇതിനു പ്രധാന കാരണം. എഴുപതുകളിൽ ഏകദേശം 8.5 ലക്ഷം ഹെക്ടർ ഭൂമിയിൽ നെല്കൃഷിയുണ്ടായിരുന്നെങ്കിൽ 2016-17 ആയപ്പോഴേക്കും ഇത് 2 ലക്ഷം ഹെക്ടറായി ചുരുങ്ങി. മൊത്തത്തിൽ കുറഞ്ഞ ഭൂമിയിൽ ഒരു പങ്ക് റബ്ബർ, നാളികേരം മുതലായ വിളകളിലേക്കാണ് മാറ്റപ്പെട്ടതെങ്കിൽ മറ്റൊരു ഭാഗം തരിശായി കിടക്കുന്ന സ്ഥിതിയുണ്ടായി. മറ്റൊരു പ്രധാന പ്രശ്നം ഒരേ ഭൂമിയിൽ എത്ര തവണ വിളയിറക്കാൻ കഴിയുന്നു എന്ന പരിശോധനയാണ്. 2001 വർഷത്തിൽ ഒരു ഏക്കർ ഭൂമിയിൽ, ശരാശരിയായി, 1.36 തവണ കൃഷിയുണ്ടായിരുന്നു. 2011 ആയപ്പോഴേക്കും ഇത് 1.3 തവണയായി ചുരുങ്ങി. എന്നാൽ 2016 ആയപ്പോൾ 1.26 ആയി വീണ്ടും കുറഞ്ഞു. ഇത് കൃഷിക്കാരന്റെ വരുമാനത്തെ ബാധിക്കുന്ന ഒരു പ്രധാന വിഷയമാണ്. കൂടുതൽ തവണ ഒരേ ഭൂമിയിൽ വിവിധ വിളകൾ കൃഷി ചെയ്യുക വഴി കൃഷിക്കാരന്റെ വരുമാനം മെച്ചപ്പെടുത്താൻ കഴിയുന്നു. ഇതിനു കഴിയാത്തത് ഒരു പോരായ്മയായി വരുന്നു.

ഈ പശ്ചാത്തലത്തിലാണ് എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നത്. ഈ സർക്കാരിന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ ഒരു പ്രധാന ഘടകം കൃഷിയുടെയും അനുബന്ധ മേഖലയുടെയും വികസനമായിരുന്നു. ഉത്പാദനം, വരുമാനം, സുസ്ഥിരത എന്നീ മൂന്ന് തൂണുകളിലൂന്നിയായിരിക്കും ഈ നയം നടപ്പിൽ വരുത്തപ്പെടുക എന്നും പ്രഖ്യാപിക്കപ്പെടുകയുണ്ടായി. ഉത്പാദനവും വരുമാനവും വർദ്ധിക്കണമെങ്കിൽ ഉത്പാദനക്ഷമത ഉയരണം. ഇതല്പം ദീർഘമായി പരിശോധിക്കേണ്ട വിഷയമാണ്. യീൽഡ് ഗ്യാപ്പിനെ പറ്റി നേരത്തെ പരാമർശിച്ചുവല്ലോ. എന്നാൽ ഇതൊരു പ്രശ്നമായി കേരളത്തിലെ കാർഷിക നയങ്ങളോ കാർഷിക രംഗത്തെ ചർച്ചകളോ പരിഗണിയ്ച്ചിട്ടേയില്ല എന്നതാണ് വസ്തുത. കേരളത്തിലെ ഉത്പാദനക്ഷമതയുടെ ചില കണക്കുകൾ പരിശോധിച്ചാൽ വിഷയത്തിന്റെ ആഴം മനസ്സിലാകും (പട്ടിക 2 കാണുക). തിരഞ്ഞെടുത്ത ചില കാർഷിക-പരിസ്ഥിതി യൂണിറ്റുകളിലെ തിരഞ്ഞെടുത്ത വിളകൾക്കാണ് ഇത് പട്ടികയിൽ കണക്കിലാക്കിയിരിക്കുന്നത്. 

പട്ടിക 2 കാണിക്കുന്നത് പല പ്രദേശങ്ങളിലും പല വിളകളിലും നമുക്ക് 150 മുതൽ 628 ശതമാനം വരെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാം എന്നതാണ്. ഇത് നേടിയെടുക്കുന്നത് അസാധ്യമല്ല; കാരണം, പട്ടികയിൽ തന്നെ കാണും പോലെ, ഇപ്പോൾ തന്നെ അവിടുത്തെ പല കർഷകർക്കും ഉയർന്ന ഉത്പാദനക്ഷമത ലഭിക്കുന്നുണ്ട്. ജലസേചന സൗകര്യം കുറവായ പ്രദേശങ്ങളിൽ നിലവിലെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ട് തന്നെ ഈ വിടവ് നികത്താൻ സാധിക്കും. സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലെ കുറവ് പലയിടത്തും ഒരു വലിയ പ്രശ്നം തന്നെയാണ്.  കൂടുതലായും മണ്ണ്, ജല-ലഭ്യത, നല്ല വിത്ത്, രാസവള പ്രയോഗം എന്നിവയിലെ പ്രശ്നങ്ങൾ കാരണമാണ് ഈ വിടവ് നിലനിൽക്കുന്നത്. കുമ്മായം, പച്ചിലവളങ്ങൾ, പൊട്ടാഷ് വളങ്ങൾ, കീടനാശിനികൾ, കുമിൾനാശിനികൾ എന്നിവയുടെ പൂർണമായ അഭാവമോ ഉപയോഗത്തിലെ വലിയ തോതിലുള്ള അപര്യാപ്തതയോ എല്ലാം ഉത്പാദന വിടവ് നിലനിൽക്കാൻ ഇട നൽകുന്നു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.  ഓരോ പ്രദേശത്തിനും കേരള കാർഷിക സർവകലാശാല കൃത്യമായ അളവുകളിലുള്ള പ്രയോഗങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് പലയിടത്തും കൃഷിയിടങ്ങളിൽ നടപ്പിൽ വരുത്തപ്പെടുന്നില്ല. ഇത് തിരുത്തപ്പെട്ടാൽ മാത്രമേ ഉത്പാദനക്ഷമതയിലെ വിടവ് നികത്താൻ സാധിക്കൂ.

കൂട്ടത്തിൽ പറയട്ടെ, മുകളിൽ പറഞ്ഞ ശാസ്ത്രീയ രീതികൾ ഉപയോഗത്തിൽ വരുത്തുന്നതിന് പകരം തീർത്തും അശാസ്ത്രീയമായ കൃഷിരീതികൾ "പരമ്പരാഗത കൃഷി" എന്ന പേരും പറഞ്ഞു പ്രചാരത്തിൽ കൊണ്ട് വരാൻ ശ്രമിക്കുന്നവർ നമുക്കിടയിലുണ്ട്. ഇവയെ അവഗണിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും "സീറോ ബജറ്റ് നാച്ചുറൽ ഫാർമിംഗ്" എന്ന പേരിൽ നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന രീതികൾ. ആർ.എസ്.എസ്സിന്റെ കൂടാരത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഈ കൃഷിരീതിക്കൊപ്പം വായിക്കേണ്ടതാണ് ആത്മീയ കൃഷി, ഹോമിയോ കൃഷി, വൃക്ഷായുർവേദം തുടങ്ങിയ അന്ധവിശ്വാസങ്ങൾക്ക് തുല്യമായ പ്രചാരങ്ങൾ. പരിസ്ഥിതിയെ സംരക്ഷിക്കാൻ എന്ന പേരിലാണ് ഇവയിൽ പലതും അവതരിക്കുന്നത്. ഇടതുപക്ഷത്തെ ചിലർ പോലും ഈ പ്രചാരത്തിൽ വീണു പോയിട്ടുണ്ട് എന്നത് സങ്കടകരമാണ് എന്നേ പറയാൻ കഴിയൂ. അത് പോലെ തന്നെയാണ് കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർക്ക് കൃഷിയറിയില്ല എന്ന രീതിയിലുള്ള വങ്കത്തരങ്ങൾ. കേരളത്തിലെ കാർഷിക രംഗത്തിന് തുല്യതയില്ലാത്ത സംഭാവനകളാണ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നൽകിയിട്ടുള്ളത്. ഈ സംഭാവനകൾക്ക് മേൽ നിന്ന് കൊണ്ട് മാത്രമേ ഭാവിയിലെ കാർഷിക ശാസ്ത്രവും വികസിക്കുകയുള്ളൂ എന്നതാണ് യാഥാർഥ്യം.

ഇത് കൊണ്ട് തന്നെ, യീൽഡ് ഗ്യാപ് കുറക്കുക എന്ന ലക്ഷ്യത്തിനാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതി 2017 മുതൽ പ്രാധാന്യം നൽകിയത്. ഇവിടെ നമുക്ക് കൃത്യമായ ഫലങ്ങൾ ഉടൻ ലഭിക്കുകയില്ല; ഏകദേശം 5 വർഷമെങ്കിലും കഴിഞ്ഞാലേ ഇതിന്റെ ഫലം വ്യക്തമായി കാണാനാവൂ. എന്നാൽ ഇത് മാത്രമല്ല. കൃഷിഭൂമിയുടെ വിസ്തീർണ്ണം തന്നെ കുറഞ്ഞു വരുന്നു എന്ന് പറഞ്ഞുവല്ലോ. അപ്പോൾ തരിശു ഭൂമിയുടെ വിസ്തീർണം വലിയ തോതിൽ കുറച്ച് കൊണ്ട് വരാനും കഴിയണം. കൃഷിക്കനുയോജ്യമായ ഓരോ തുണ്ട് ഭൂമിയും കൃഷി ചെയ്യപ്പെടണം. അവിടെയാണ് തരിശു-രഹിത കൃഷി എന്ന ആശയം ഇടതു മുന്നണി സർക്കാർ പ്രാധാന്യത്തോടെ അവതരിപ്പിച്ചത്. പഞ്ചായത്തുകളുടെ കൂടി സഹായത്തോട് കൂടി സാമാന്യം നല്ല വിജയങ്ങൾ ഇപ്പോൾ തന്നെ ഈ വിഷയത്തിൽ നേടിയെടുക്കാനായിട്ടുണ്ട്. നെല്ലിന്റെ കാര്യം മാത്രമെടുത്താൽ ഇത് വ്യക്തമാവും. ദശകങ്ങളായി നെല്ല് കൃഷി ചെയ്തിരുന്ന ഭൂമിയുടെ വിസ്തീർണ്ണം കുറഞ്ഞു വരികയായിരുന്നു എന്ന് നമുക്കറിയാം. എന്നാൽ ഈ കുറവിന് അവസാനം കുറിക്കുക എന്ന ചരിത്രപരമായ നേട്ടം എൽ ഡി എഫ് സർക്കാരിന് ഇപ്പോൾ തന്നെ അവകാശപ്പെടാവുന്നതാണ്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോഴുണ്ടായിരുന്ന ഏകദേശം 2 ലക്ഷം ഹെക്ടർ ഭൂമിയിൽ തന്നെ ഇപ്പോഴും നെൽകൃഷി നടക്കുന്നുണ്ട്. ഈ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുമ്പോൾ 2 ലക്ഷം ഹെക്ടറിൽ നിന്നും മുകളിലേക്ക് വിസ്തീർണ്ണം വർദ്ധിപ്പിക്കാൻ കഴിയും എന്ന് തന്നെയാണ് പ്രാഥമിക കണക്കുകൾ കാണിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 25,000 ഹെക്ടർ സ്ഥലത്ത് നെൽകൃഷി നടത്തണം എന്നതാണ് ലക്‌ഷ്യം.

ഒപ്പം തന്നെ, ചരിത്രത്തിലാദ്യമായി ഓരോ നെൽ കർഷകനും ഹെക്ടറിന് 2000 രൂപ കണ്ട് റോയൽറ്റി അനുവദിച്ചതും ഇടതു മുന്നണി സർക്കാരാണ്. ഈ റോയൽറ്റി നെൽ കർഷകരെ നെൽപ്പാടങ്ങൾ സംരക്ഷിക്കാൻ സഹായിക്കും എന്നാണു പ്രതീക്ഷ. 60 വയസ്സ് കഴിഞ്ഞ എല്ലാ ചെറുകിട കർഷകർക്കും 2008 മുതൽ മാസം 600 രൂപ പെൻഷൻ നല്കുന്നുണ്ടായിരുന്നു. ഇത് 2019ൽ 1200 രൂപയായി വർധിപ്പിക്കാനും ഈ സർക്കാരിന് കഴിഞ്ഞു.

കേരളത്തിൽ നെൽകൃഷി പോലെ തന്നെ പ്രാധാന്യമുള്ളതാണ് പച്ചക്കറി കൃഷി. അഭൂതപൂർവമായ വളർച്ചയാണ് പച്ചക്കറി മേഖലയിൽ ഈ സർക്കാരിന് നേടാനായിട്ടുള്ളത് (പട്ടിക 3 കാണാം). ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഏകദേശം 46,500 ഹെക്ടറിൽ വെറും 6 ലക്ഷം മെട്രിക് ടണ്ണായിരുന്നു കേരളത്തിലെ പച്ചക്കറി ഉത്പാദനം. വെറും മൂന്ന് വർഷം കൊണ്ട് ഉത്പാദനം ഇരട്ടിയാക്കാൻ (12 ലക്ഷം മെട്രിക് ടൺ) ഈ സർക്കാരിന് സാധിച്ചു. പച്ചക്കറി കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീർണ്ണം ഏകദേശം 82,166 ഹെക്ടറായും വർദ്ധിച്ചു. പച്ചക്കറി ഉൽപാദനത്തിൽ കേരളത്തിന് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയും. അടുത്ത മൂന്ന് നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പച്ചക്കറി ഉൽപാദനത്തിൽ ഒരു ഇരട്ടിപ്പിക്കൽ കൂടി നടത്തണം എന്നതാണ് ഇപ്പോഴത്തെ ലക്‌ഷ്യം. ഇത് ഉറപ്പാക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഗ്രാമീണ, നഗര പ്രദേശങ്ങളിൽ ലഭ്യമായ എല്ലാ സ്ഥലങ്ങളും ഈ സംരംഭത്തിനായി ഉപയോഗപ്പെടുത്തണം. 
 
മൃഗസംരക്ഷണ മേഖലയിലും യു ഡി എഫ് സർക്കാരിന്റെ കാലത്തെ സ്തംഭനാവസ്ഥ മാറ്റിയെടുത്ത് വളർച്ചയുടെ പാത കൈവരിക്കാൻ ഇടതു മുന്നണി സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. 2012-13 വർഷത്തിൽ കേരളത്തിലെ പാൽ ഉത്പാദനം ഏകദേശം 28 ലക്ഷം മെട്രിക് ടണ്ണായിരുന്നു. എന്നാൽ 2016-17 ആയപ്പോഴേക്കും കേരളത്തിലെ പാൽ ഉത്പാദനം ഏകദേശം 25 മെട്രിക് ടണ്ണായി ചുരുങ്ങി. 2013-14ൽ ഏകദേശം 250 കോടി മുട്ട കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ടായിരുന്നു. എന്നാൽ 2016-17 ആയപ്പോൾ ഇത് ഏകദേശം 235 കോടി മുട്ടയായി കുറഞ്ഞു. എന്നാൽ ഈ സർക്കാരിന്റെ കാലത്തോ? പാൽ ഉത്പാദനം 2018-19 വർഷത്തിൽ ഏകദേശം 26 ലക്ഷം മെട്രിക് ടണ്ണായി ഉയർത്തി. രണ്ടു പ്രളയങ്ങൾ വന്ന കാലമാണെന്നോർക്കണം. മറ്റൊരു പ്രധാന നേട്ടവും എടുത്ത് പറയേണ്ടതുണ്ട്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഏകദേശം 9.5 ലക്ഷം ലിറ്റർ പാലിന്റെ ദൈനംദിന ദൗർലഭ്യം കേരളത്തിലുണ്ടായിരുന്നു. എന്നാൽ ഇന്ന് വെറും 2.5 ലക്ഷം ലിറ്റർ പാലിന്റെ ദൗർലഭ്യം മാത്രമേ ഉള്ളൂ. ബാക്കി നമ്മൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കുന്നു. 2024 ആകുമ്പോൾ കേരളം ഒരു പാൽ മിച്ചോത്പാദന സംസ്ഥാനമായി മാറും. മുട്ടയുടെ കാര്യത്തിൽ യു ഡി എഫ് സർക്കാരിന്റെ കാലത്തെ തകർച്ച അവസാനിപ്പിച്ച് ഉത്പ്പാദനം കുറയാതെ പിടിച്ച് നിർത്താനും സാധിച്ചു.

പാൽ ഉത്പാദനത്തിലുണ്ടായ വർദ്ധനവ് കൃത്യമായ നയസമീപനത്തിലൂടെ ഉണ്ടായതാണ്. 25 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 30 ലക്ഷം ലിറ്റർ എന്ന വലിയ ഉത്പാദന ലക്‌ഷ്യം ഉന്നമിട്ടു നടപ്പിൽ വരുത്തിയ നയങ്ങളാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ നമ്മൾ കണ്ടത്. ഇതിനായി ആദ്യം ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നുള്ള സംഭരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടു. 2016 വർഷത്തിൽ 16.3 ലക്ഷം ലിറ്റർ പാൽ മാത്രമാണ് ക്ഷീര സഹകരണ സംഘങ്ങൾ സംഭരിച്ച് വന്നിരുന്നത്. അതായത് മൊത്തം ഉത്പാദനത്തിന്റെ 21 ശതമാനം മാത്രം. ഇത് 30 ശതമാനമെങ്കിലും ആയി വർദ്ധിപ്പിക്കണം എന്നതായിരുന്നു ലക്‌ഷ്യം. 2018-19 വർഷത്തിൽ ക്ഷീര സഹകരണ സംഘങ്ങളുടെ പാൽ സംഭരണം 2016-17ലെ 16.3 ലക്ഷം ലിറ്ററിൽ നിന്ന് 19 ലക്ഷം ലിറ്ററായി വർദ്ധിപ്പിക്കാൻ ഈ സർക്കാരിനായി. ഏകദേശം 50000 ഉരുക്കളെയും 25000 കിടാരികളെയും ഡയറി ഫാർമുകൾക്കും കൃഷിക്കാർക്കും വിതരണം ചെയ്യാൻ നടപടികളെടുത്തു. സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും രാത്രികാലത്തും വെറ്റിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കി. ലക്ഷക്കണക്കിന് പുതിയ കൃഷിക്കാരെ കന്നുകാലി ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ കൊണ്ട് വന്നു. ഇതൊക്കെ മൂലമാണ് കേരളത്തിന് മേൽപ്പറഞ്ഞ നേട്ടങ്ങൾ മൃഗസംരക്ഷണ മേഖലയിൽ നേടാനായത്.

മത്സ്യബന്ധന രംഗത്ത് ഈ സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട കാൽവെപ്പ് ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിലാണ്. എന്നാൽ ഇവിടെ ഒരു പ്രശ്നമുണ്ടായി. ആയിരക്കണക്കിന് കുളങ്ങളും മത്സ്യ-ഫാർമുകളും 2018 വർഷത്തോട് കൂടി തയ്യാറായെങ്കിലും ആ വർഷത്തെ പ്രളയത്തിൽ എല്ലാം ഒലിച്ചു പോയി. ഇത് തിരിച്ചു നേടാൻ ശ്രമിക്കുമ്പോൾ 2019ൽ വീണ്ടും പ്രളയമുണ്ടായി. ഇതോടു കൂടി കർഷകരുടെ മനസ്സാന്നിദ്ധ്യം വലിയ തോതിൽ തളർന്നു പോയി. ഒരുപാട് കർഷകർക്ക് വലിയ നഷ്ടങ്ങൾ വന്നു ചേർന്നു. ഈ മേഖലയിലെ വളർച്ച വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ന് ഫിഷറീസ് വകുപ്പ്.

ഇത്തരത്തിൽ കാർഷിക ഉത്പാദന രംഗത്ത് പ്രധാനപ്പെട്ട നേട്ടങ്ങൾ ഇടതു മുന്നണി സർക്കാരിന് അവകാശപ്പെടാവുന്നതാണ്. എന്നാൽ ഈ നേട്ടങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ട്. ഈ ഉദ്ദേശത്തോട് കൂടിയാണ് "സുഭിക്ഷ കേരളം" പദ്ധതി ഇന്ന് നടപ്പിൽ വരുത്തി വരുന്നത്.

വേണം പുതിയ കാർഷിക വീക്ഷണം

പഞ്ചായത്തുകളുടെയും വകുപ്പുകളുടെയും നേതൃത്വത്തിൽ ഇന്ന് നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്ന സുഭിക്ഷ കേരളം പദ്ധതി കൂടുതൽ മെച്ചപ്പെട്ട ഒരു നയസമീപനം വഴി ശക്തമാക്കേണ്ടതുണ്ട്. ഇല്ലാത്ത പക്ഷം ചിതറി കിടക്കുന്ന പ്രവർത്തനങ്ങളായി അവ ചിലപ്പോൾ ചുരുങ്ങി പോകും. അത്തരം ഒരു നയസമീപനത്തിൻറെ ഒരു ചെറു രൂപരേഖയാണ് താഴെ ചർച്ച ചെയ്യുന്നത്. ഇത്തരത്തിലുള്ള ഒരു ബൃഹദ് രൂപരേഖ ഒരു ബദൽ കാർഷിക നയമായി തന്നെ കേരള കർഷക സംഘം അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ആ രൂപരേഖയിലുൾപ്പെട്ട ചില വിഷയങ്ങളും ഇവിടെ ഉൾച്ചേർത്തിട്ടുണ്ട്. ആദ്യമായി കാർഷിക മേഖലയിലെ വിള ഉത്പാദന രംഗമെടുക്കാം.

ഒന്ന്, കൂടുതൽ ഭൂമി കൃഷിയിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുമ്പോൾ നമുക്ക് കൃത്യമായ ഒരു ഭൂവിനിയോഗ പദ്ധതി വേണം. നമ്മുടെ ഭൂമിയെ ഏറ്റവും കാര്യക്ഷമമായും സുസ്‌ഥിരമായും ഉപയോഗിക്കാൻ ഇത്തരമൊരു നയമുണ്ടായേ തീരൂ. കൃഷിക്കനുയോജ്യമായ നയങ്ങൾ, നിർമ്മാണ നിഷിദ്ധമേഖലകൾ, വിനോദസഞ്ചാര മേഖലകൾ, വ്യാവസായിക മേഖലകൾ എന്നിങ്ങിനെ വിവിധ മേഖലകളായി ഭൂമിയെ തിരിക്കുന്ന ഒരു പദ്ധതി ഓരോ പഞ്ചായത്തിലും വേണം. മണ്ണിന്റെ ആരോഗ്യത്തെയും ഉത്പാദന ക്ഷമതയെയും കണക്കിലെടുത്ത് ഓരോ മേഖലകളിലും ഭൂ-സംരക്ഷണ പദ്ധതികളും നമുക്കാവശ്യമാണ്.

രണ്ട്, നമ്മുടെ ഓരോ നദികൾക്കും ഓരോ നദീതട പദ്ധതി വേണം. ഈ നദീതട പദ്ധതികളിൽ അടിസ്‌ഥാനമാക്കിയ നീർത്തടാധിഷ്ഠിത പദ്ധതികളും ഓരോ പ്രദേശങ്ങൾക്കും വേണം. ഭൂമിയെ സംരക്ഷിച്ചു കൊണ്ടുള്ള കാർഷിക സമീപനം നമുക്ക് അനിവാര്യമാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞു പോയ പ്രളയ കെടുതികൾ. ഭൂമിയുടെ ഉപരിതല സവിശേഷതകൾക്കനുസരിച്ച് നീരൊഴുക്കിനാൽ വിഭജിക്കപ്പെട്ട ഭൂപ്രദേശമാണല്ലോ നീർത്തടം (Watershed). നമ്മുടെ കാർഷിക-അനുബന്ധ വികസന പ്രവർത്തനത്തിന്റെ അടിസ്‌ഥാനഘടകം നീർത്തടാടിസ്‌ഥാനത്തിലേക്ക് മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേരളത്തിൽ നീർത്തടങ്ങൾ ശാസ്ത്രീയമായി വിഭജിച്ച് ഇതിനനുസരിച്ചുള്ള ഭൂപടങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് അവയുടെ സ്‌ഥാനം ഈ വകുപ്പുകളുടെ പുരാവസ്തു ശേഖരങ്ങളുടെ ഇടയിലാണ് എന്നത് ദുഖകരമാണ്. ഈ സ്‌ഥിതി മാറേണ്ടതുണ്ട്. നീർത്തട വികസനം കൃഷി വകുപ്പിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണെന്ന ധാരണക്ക് മാറ്റം വരേണ്ടത് അനിവാര്യമാണ്. ഒരു നീർമറി പ്രദേശത്തിന് കീഴിൽ വരുന്ന മുഴുവൻ വകുപ്പുകളെയും സർക്കാർ-സർക്കാരിതര സംവിധാനങ്ങളെയും ഏകോപിപ്പിക്കുക വഴി മാത്രമേ നീർത്തട വികസനം സാധ്യമാവൂ.

മൂന്ന്, ഭൂവിനിയോഗ-പദ്ധതികളിലും നീർത്തട-പദ്ധതികളിലും  അടിസ്‌ഥാനമാക്കിയ ഒരു വിള പദ്ധതിയും വേണ്ടതുണ്ട്. അതായത്, ഏതൊക്കെ പ്രദേശങ്ങളിൽ അതാത് ഏതൊക്കെ വിളകളാണ് അനുയോജ്യം എന്ന് നിർദേശിക്കുന്ന ഒരു പദ്ധതി. ഇങ്ങിനെ മാത്രമേ നമുക്ക് ഒരു പരിസ്‌ഥിതി-സൗഹൃദ കൃഷി സമ്പ്രദായം ഇവിടെ കൊണ്ട് വരാൻ കഴിയൂ.

നാല്, മണ്ണറിഞ്ഞുള്ള കൃഷിയാണ് എപ്പോഴും അനുയോജ്യം. മണ്ണ് പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തമാവണം. മണ്ണ് പരിശോധനയുടെ ഫലങ്ങൾ കൂടി കണക്കിലെടുത്തു കൊണ്ട് വേണം വിളയും വളവും മറ്റു പരിപാലനക്രമങ്ങളും തെരഞ്ഞെടുക്കാൻ. ഓരോ കർഷകനും പ്രത്യേകമായി തന്നെ ഓരോ Soil Health Card നൽകണം. ഈ കാർഡിനെ അടിസ്‌ഥാനപ്പെടുത്തി ഓരോ കർഷകനും ഏതൊക്കെ സൂക്ഷ്മമൂലകങ്ങളുടെ അഭാവം നികത്തണം, ഏതൊക്കെ വിളകൾ കൃഷി ചെയ്യാം തുടങ്ങിയ വിഷയങ്ങളിൽ ഉപദേശം നൽകാൻ കൃഷി ഓഫീസുകൾക്കു കഴിയണം. മണ്ണ് സാമ്പിളുകൾ പരിശോധിക്കാനുള്ള ലാബുകളും ഇന്ന് വളരെ കുറവാണ്. കൂടുതൽ ലാബുകൾ സ്‌ഥാപിക്കാനാകണം. കാർഷിക സർവകലാശാലയുടെ ഓരോ ഗവേഷണ സ്‌ഥാപനത്തിലും ഇതിനുള്ള സൗകര്യങ്ങൾ നിർമ്മിക്കണം.

അഞ്ച്, നമ്മുടെ കാർഷിക ഗവേഷണ-വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. ഇവിടെ കാർഷിക ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന പ്രധാന സ്‌ഥാപനങ്ങൾ കേരള കാർഷിക സർവകലാശാലയും ദേശീയ കാർഷിക ഗവേഷണ കൗൺസിലിന്റെ ഗവേഷണ സ്‌ഥാപനങ്ങളും വിവിധ വാണിജ്യ വിള ബോർഡുകളുമാണ്. നമ്മുടെ സമൃദ്ധമായ കാർഷിക ജൈവവൈവിധ്യത്തിലെ പ്രധാനപ്പെട്ട എല്ലാ വിളകളിലും വളരെയേറെ ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, പരമ്പരാഗത ശൈലിയിലുള്ള ഗവേഷണങ്ങൾക്കു പകരം പ്രശ്ന-പരിഹാരത്തിനുതകുന്ന പ്രയോഗക്ഷമതയുള്ള ഗവേഷണ പദ്ധതികൾക്ക് രൂപം നൽകുകയും നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന്, നമ്മുടെ ചെറു-കൃഷിയിടങ്ങളിൽ എളുപ്പത്തിൽ ഉപയോഗിക്കാനും പ്രവർത്തിപ്പിക്കാനും കഴിയുന്ന യന്ത്രങ്ങൾ നിർമ്മിക്കുക, ഓരോ പ്രാദേശിക മേഖലക്കും യോജ്യമായ വിത്തിനങ്ങൾ വികസിപ്പിക്കുക എന്നിവ. മാത്രമല്ല, ഇത് വരെയും കർഷകരുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ടില്ലാത്ത ഗവേഷണഫലങ്ങൾ കൂടുതൽ കർഷകരിലേക്ക് എത്തിക്കുന്നതിനുള്ള വിജ്ഞാനവ്യാപന പ്രവർത്തനങ്ങളും തീവ്രതയോടെ നടത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, ഗവേഷണ കേന്ദ്രങ്ങൾ വികസിപ്പിച്ച് കഴിഞ്ഞിട്ടുള്ള വിവിധ സംയോജിത-ബഹുവിള മാതൃകകൾ ഇനിയും കർഷകരിലേക്കെത്തിയിട്ടില്ല. ഇങ്ങിനെ, ആധുനിക സാങ്കേതികവിദ്യകളിലെ അനന്തമായ സാധ്യതകൾ കേരളത്തിലെ കർഷകർക്ക് പരിചയപ്പെടുത്തിക്കൊടുക്കണം.

ആറ്, ജൈവസാങ്കേതികവിദ്യ, ജനിതക എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യകൾ എന്നിവ നിയന്ത്രിതവും ഉചിതവുമായി പ്രയോഗിച്ചു കൊണ്ട് രോഗപ്രതിരോധശേഷിയുള്ളതും ഉത്പാദനക്ഷമതയുള്ളതും കാലാവസ്‌ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതുമായ വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കാൻ കഴിയണം. നമുക്കിനി വേണ്ടത് കാലാവസ്‌ഥാ വ്യതിയാനത്തിന്റെയും പ്രകൃതിക്ഷോഭത്തിന്റെയും പശ്ചാത്തലത്തിൽ മൂപ്പു കുറഞ്ഞതും രോഗപ്രതിരോധശേഷിയേറിയതും മണ്ണിലെ വർദ്ധിച്ച ലവണാംശത്തെ അനുരോധിക്കുന്നതുമായ നെല്ലിനങ്ങളാണ്. രോഗപ്രതിരോധശേഷിയുള്ളതും ഉയരം കുറഞ്ഞതും ഉത്പാദന വർദ്ധനവുള്ളതുമായ തെങ്ങിനങ്ങൾ വികസിപ്പിച്ചെടുക്കണം. കൃത്യതാ കൃഷിക്കും പോളിഹൌസ് കൃഷിക്കും ഉപയുക്തമായ അത്യുത്പാദന ശേഷിയുള്ള സങ്കരയിനം പച്ചക്കറിയിനങ്ങൾ വികസിപ്പിച്ച്ചെടുക്കണം. ബഹുരാഷ്ട്ര കുത്തകകളിൽ നിന്നും വൻ വിലക്ക് കർഷകർക്ക് വാങ്ങേണ്ടി വരുന്ന സങ്കരയിനം വിത്തുകൾക്ക് ബദലുകൾ നിർമ്മിച്ച്ചെടുക്കാൻ കഴിയണം.

ഏഴ്, മണ്ണിലെ പോഷകസമൃദ്ധി വർദ്ധിപ്പിക്കുന്നതിന് സൂക്ഷ്മമൂലകങ്ങളുടെ അഭാവം പെട്ടെന്ന് കണ്ടെത്താനും അത് പരിഹരിക്കാനുമുള്ള സാങ്കേതിക വിദ്യകളും വളമിശ്രിതങ്ങളും നമ്മുടെ ഗവേഷകർ വികസിപ്പിക്കണം. കേരളത്തിലെ വിവിധ കാർഷിക കാലാവസ്‌ഥാ മേഖലകളിലെ സവിശേഷതകളനുസരിച്ച് ഓരോ വിളക്കും പ്രത്യേകം പ്രത്യേകം ശാസ്ത്രീയ ശുപാർശകൾ ആവിഷ്‌ക്കരിക്കണം. ഇതിന്റെ ആദ്യ പടി കൃഷി വകുപ്പ് കാർഷിക സർവകലാശാലയുമായി സഹകരിച്ച് കൊണ്ട് ഇപ്പോൾ തന്നെ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. 

എട്ട്, കേരളത്തിന്റെ ഒരു സവിശേഷതയാണ് 41 നദികളുടെ പശ്ചിമ ഘട്ടത്തിൽ നിന്നും അറേബ്യൻ കടലിലേക്കുള്ള ഒഴുക്ക്. ഈ നദികളിൽ കൂടി കടലിലേക്ക് ഒഴുകി പോകുന്ന വലിയൊരു ഭാഗം വെള്ളം നമുക്ക് വിവിധയിടങ്ങളിൽ തടഞ്ഞു നിർത്തി ചെറുതും വലുതുമായ സംഭരണികളിൽ സൂക്ഷിക്കാവുന്നതാണ്. വേനൽക്കാലത്തെ കൃഷിക്കും കുടിവെള്ളത്തിനും ഇത്  പ്രയോജനപ്പെടും. പ്രവർത്തനരഹിതമായി പോയ മൈനർ ജലസേചനപദ്ധതികളിൽ 38.5 ശതമാനവും ജലസേചനലക്ഷ്യം പൂർണ്ണമായി നേടാൻ കഴിയാത്തവയിൽ 28 ശതമാനവും നേരിടുന്ന പ്രശ്നം വേനൽക്കാലത്ത് ജലസ്രോതസ്സ് വറ്റിപ്പോകുന്നു എന്നതാണ്. കണികാജലസേചനവും ഡ്രിപ്-ഫെർട്ടിഗേഷനും തുടങ്ങിയ നൂതനസാങ്കേതിക വിദ്യകൾ ആവശ്യമായ ജലത്തിന്റെ അളവ് കുറച്ചുകൊണ്ട് ജലസേചനക്ഷമത വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്. മഴവെള്ള സംഭരണത്തിലൂടെ ജലസ്രോതസുകളിലെ ജലലഭ്യത ഉയർത്തുന്നതിനുള്ള സാങ്കേതികവിദ്യയും തെളിയിക്കപ്പെട്ടവയാണ്. 

ഒന്പത്, കാർഷികോത്പാദനങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നതിൽ സർക്കാരിന്റെ സംഭരണ നയങ്ങൾക്ക് നിർണ്ണായകമായ പങ്കുണ്ട്. പക്ഷെ, സർക്കാരിന്റെ സംഭരണ പദ്ധതി എല്ലാ വിളകൾക്കും ലഭ്യമല്ല. ലഭ്യമായാൽ തന്നെ, വില കൃത്യസമയത്ത് കർഷകന് ലഭിക്കുന്നില്ല. അത് പോലെ തന്നെ എല്ലാ പ്രദേശങ്ങളിലും ഒരു പോലെ സംഭരണ സൗകര്യങ്ങൾ ലഭ്യമല്ല. സംഭരണം നടക്കാത്ത സ്‌ഥലങ്ങളിൽ വളരെ ചെറിയ വിലയ്ക്ക് ഉത്പ്പന്നങ്ങൾ വിൽക്കേണ്ട സാഹചര്യം നിലവിലുണ്ട്. അതിനാൽ, നെല്ലിന് പ്രത്യേകിച്ചും, കേരളം മുഴുവൻ സംഭരണം നടത്താനുതകുന്ന ക്രീയാത്മക നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും വേണ്ടതുണ്ട്. സഹകരണ സ്‌ഥാപനങ്ങളെ ഇതിനായി ഉപയോഗപ്പെടുത്താൻ കഴിയുമോ എന്നും ആലോചിക്കണം. സുഗന്ധവ്യഞ്ജന ബോർഡിന്റെ ഇ-ടെന്‍ഡര്‍ പ്ലാറ്റ്ഫോമുകളിൽ, പരിഷ്കരണങ്ങളോടെ, ലേല കേന്ദ്രത്തിലെ ഭൌതിക സാമ്പിളുകളുടെ പരിശോധന സംവിധാനം നീക്കംചെയ്ത്, വ്യാപാരികൾക്ക് ഡിജിറ്റൽ ഇമേജ് അടിസ്ഥാനമാക്കിയുള്ള സാമ്പിളുകൾ നൽകിക്കൊണ്ട്, കർഷകരെ നേരിട്ട് വ്യാപാരികളുമായി ബന്ധിപ്പിക്കാൻ ശ്രമിക്കാം. കൃഷിക്കാർക്ക് അവരുടെ വീടുകളിൽ നിന്നോ കർഷക കൂട്ടായ്‌മകളിലൂടെയോ വ്യാപാരം നടത്താൻ ഇത് സഹായിക്കും.

പത്ത്, വിപണനവുമായി ബന്ധപ്പെട്ടു കേരളത്തിൽ നിലനിൽക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ശേഖരണത്തിന്റേതാണ്. കേരളത്തിൽ കൂടുതലും ചെറിയ കൃഷിയിടങ്ങളാണ്. അതിനാൽ, ഓരോ കൃഷിയിടത്തിൽ നിന്നുമുള്ള ഉത്പാദനത്തിന്റെ അളവും ചെറുതാണ്. ഓരോ ചെറിയ കൃഷിയിടത്ത് നിന്നുമുള്ള ചെറിയ ചെറിയ ഉത്പാദനങ്ങളെ ഒന്നൊന്നായി വിപണിയിലെത്തിക്കാൻ ശ്രമിക്കുന്നത് സാമ്പത്തികമായി ലാഭകരമല്ല. മാത്രമല്ല ചെറുകിട ഉത്പാദകന് കച്ചവടക്കാരന്റെ ചൂഷണവും നേരിടേണ്ടി വരുന്നു. അതിനേക്കാൾ മെച്ചം, വിപണിക്ക് വേണ്ടത് പോലെ, ഈ ചെറിയ ഉത്പാദനങ്ങളെ ഒന്നിച്ചു കൂട്ടി ഒരു സ്‌ഥലത്തു ശേഖരിച്ചു കൊണ്ട് വരാൻ കഴിയുന്ന ഒരു സംവിധാനമാണ്. ഇവിടെയാണ് ഉൽപ്പാദക കമ്പനികൾ എന്ന സങ്കല്പം പ്രസക്തമാവുന്നത്. ഉത്പാദനം, വിപണനം, സംസ്കരണം, യന്ത്രവല്ക്കരണം എന്നിവയൊക്കെ ഒന്നിച്ചു വരുന്ന മാതൃകകളാണ് ഇവ. സഹകരണ സംഘങ്ങളുടെ മാതൃകയിൽ തന്നെയാണ് ഉത്പാദക കമ്പനികൾ രൂപീകരിക്കുന്നത്. സഹകരണ സംഘങ്ങളുടെ മൂല്യങ്ങളും തത്വങ്ങളും പരിരക്ഷിച്ച്‌ കൊണ്ട് തന്നെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന, ചലനാത്മകമായ വിപണി-ഇടപെടലുകൾ നടത്താൻ കെല്പ്പുള്ള, സ്വയം-ഭരണാവകാശമുള്ള, വിവിധങ്ങളായ സഹകരണ നിയമ-നൂലാമാലകളിൽ നിന്നും മുക്തമായ പ്രൊഫഷണൽ സംഘങ്ങൾ. ഇതാണ് ഉത്പാദക കമ്പനികൾ വഴി ഉദേശിക്കുന്നത്. ഇതേ മാതൃക ഉപയോഗിച്ചു തന്നെ ഉത്പാദനത്തിലെ പ്രവർത്തനങ്ങളും (വിള പരിപാലനം, തേങ്ങയിടൽ എന്നിവയടക്കം) സഹകരണ മാതൃകയിൽ പുന-സംഘടിപ്പിക്കാൻ കഴിഞ്ഞേക്കും. ആ വഴിക്കും ശ്രമങ്ങൾ ഉണ്ടാവണം.

പതിനൊന്ന്, കോവിദ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, റബ്ബറിന്റെ എല്ലാ ഇറക്കുമതിയും ഒരു വർഷത്തേക്കോ ആഭ്യന്തര വിപണിയിൽ ലഭ്യമായ സ്റ്റോക്ക് തീരുന്നതുവരെയോ നിരോധിക്കണമെന്നും ആവശ്യപ്പെടണം. സ്വാഭാവിക റബ്ബറിനുള്ള തീരുവ നിരക്കിന്റെ പരിധി നിലവിലെ 25 ശതമാനത്തിൽ നിന്ന് ഉയർത്തണം എന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം. റബ്ബർ, റബ്ബർ ഉൽ‌പന്നങ്ങൾ എന്നിവ വില കുറച്ചു ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനെ നിയന്ത്രിക്കാനായി ഇന്ത്യ അടുത്തിടെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകളെ വീണ്ടും ചര്‍ച്ചയ്ക്ക് വിധേയമാക്കേണം. ഡബ്ല്യുടിഒ വ്യവസ്ഥയുടെ കീഴിൽ റബ്ബറിനെ ഒരു കാർഷിക ചരക്കായി കണക്കാക്കണം എന്നും ആവശ്യപ്പെടണം.

പന്ത്രണ്ട്, കോവിദിന്റെ തന്നെ പശ്ചാത്തലത്തിൽ, പ്ലാന്റേഷൻ ടാക്സും കാർഷിക വരുമാനനികുതിയും നീക്കം ചെയ്യാനുള്ള പദ്ധതി കേരള സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ചില കാര്യങ്ങൾ കൂടി ചെയ്യാം. സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ മൊത്തം വാങ്ങലിന്റെ 45 ശതമാനം മാത്രമാണ് കേരളത്തിൽ നിന്നുള്ള തേയില വാങ്ങുന്നത്, ബാക്കിയുള്ളവ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളില്‍ നിന്നാണ്. കൂടുതൽ അളവിൽ കേരളത്തിൽ നിന്നുള്ള തേയില വാങ്ങാൻ സപ്ലൈകോയ്ക്ക് നിർദ്ദേശം നൽകിയേക്കാം, ഇത് കേരള തേയിലയുടെ ആവശ്യം വർദ്ധിപ്പിക്കും.

പതിമൂന്ന്, നമ്മുടെ രാജ്യത്തിനുള്ളിൽ എല്ലാ പരിമിതികൾക്കും ഉള്ളിൽ നിന്ന് കൊണ്ട് തന്നെ പ്ലാന്റേഷൻ മേഖലയിൽ ചെയ്യാൻ കഴിയുന്ന വളരെയേറെ  കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, തേയില കൃഷിയുടെ ഒരു വലിയ പ്രശ്നം റീപ്ലാന്റിംഗ് നടക്കാത്തതാണ്. ഒട്ടുമിക്ക തേയില തോട്ടങ്ങളുടെയും പ്രായം 60 വർഷത്തിൽ കൂടുതലാണ്. എന്നാൽ, റീപ്ലാന്റിംഗ് നടത്താതെ ഭൂമിയെയും ചെടിയെയും ഊറ്റികുടിക്കുന്ന ഒരു സമ്പ്രദായമാണ് പ്ലാന്റേഷൻ കമ്പനികൾ അനുവർത്തിച്ചത്. ഇത്രയും കാലം ലാഭം നൽകിയ മണ്ണിൽ പുനർനിക്ഷേപം നടത്താനുള്ള ഒരു ശ്രമവും അവർ നടത്തിയില്ല. പ്രായമേറെയേറിയ പ്ലാന്റേഷനുകളെ തൊഴിലാളികളുടെ തലയിൽ കെട്ടിവെച്ച്‌ സംസ്കരണത്തിൽ മാത്രം ശ്രദ്ധിക്കാനുള്ള നീക്കവും ഊർജ്ജിതമായി തന്നെ ഈ കമ്പനികൾ നടത്തുന്നു. ഇത് തുടരാൻ അനുവദിക്കരുത്. ആവശ്യമെങ്കിൽ റീപ്ലാന്റിംഗിനുള്ള സബ്‌സിഡി വർദ്ധിപ്പിച്ചും ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ ശ്രമിക്കണം. തൊഴിലുറപ്പു പദ്ധതി ഇതിനായി ഉപയോഗിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കണം. അത് പോലെ തന്നെ, തോട്ടം മേഖലയിൽ ഒട്ടേറെ ചെറിയ കൃഷിക്കാരുണ്ട്. വിപണിയുമായുള്ള ബന്ധത്തിൽ ഏറെ പ്രതികൂല സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നവരാണവർ. ഉദാഹരണത്തിന് വയനാട്ടിലെ കാപ്പി കർഷകർ. ഇവരെ സംരക്ഷിക്കാൻ പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. കൃഷിക്കാരുടെ ഉത്പാദക കമ്പനികൾ രൂപീകരിച്ച്‌ കൊണ്ട് അവയുടെ ആഭിമുഖ്യത്തിൽ മൂല്യവർദ്ധിത വസ്തുക്കൾ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ വേണം. ഇത്തരത്തിലുള്ള കമ്പനികൾ പ്രവർത്തിക്കുന്നതിനും, ആവശ്യം വരുന്ന മുറക്ക് സ്വകാര്യ നിക്ഷേപകരെ കൊണ്ട് വരുവാനും, പ്രത്യേക വ്യവസായ പാർക്കുകൾ, അഗ്രോ-ഫുഡ് പാർക്കുകൾ എന്നിവ വേണ്ടതുണ്ട്.

മൃഗസംരക്ഷണ മേഖലയിലെ ഇടപെടലുകൾ

കേരളത്തിലെ മൃഗസംരക്ഷണ മേഖലയിൽ  കോവിഡ്-19 മഹാമാരിയില്‍ നിന്നുള്ള ഒരു പ്രധാന പാഠം മുട്ട, മാംസം തുടങ്ങിയ ഉല്പന്നങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകതയാണ്. ഒരു ദിവസം ഒരു കോടി മുട്ടകളാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നത്. ഇത് പ്രതിദിനം 25 ലക്ഷം മുട്ടയായി കുറക്കണം. അതായത്, സംസ്ഥാനത്ത് പ്രതിദിനം 75 ലക്ഷം അധിക മുട്ടകൾ കൂടി ഉല്പാദിപ്പിക്കേണ്ടതുണ്ട്. ഇറച്ചിയിൽ, “കേരള ചിക്കൻ” പദ്ധതി ഇപ്പോൾ തന്നെ വ്യാപകമാക്കിയിട്ടുണ്ട്. ഇതും അടുത്ത വർഷങ്ങളിൽ വിപുലീകരിക്കേണ്ടതുണ്ട്.

കേരളം പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് അടുത്തെത്തിയിരിക്കുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പാൽ ഉല്പാദനത്തിൽ മിച്ചം വരുന്ന സംസ്ഥാനമാവും നമ്മൾ. അതിനാൽ മിച്ചം വരുന്ന പാൽ സംസ്കരിക്കാനുള്ള ഒരു പദ്ധതി നമ്മൾ ഇപ്പോൾ തന്നെ ആവിഷ്‌ക്കരിക്കണം. മിച്ചം വരുന്ന പാലിനെ പാൽപ്പൊടിയും ബാഷ്പീകരിച്ച പാലും ആയി പരിവർത്തനം ചെയ്യാനും സംഭരിക്കാനും കേരളത്തിന് ഒരു ആധുനിക പാൽപ്പൊടി പ്ലാന്റും ഒരു ബാഷ്പീകരണ പ്ലാന്റും ആവശ്യമാണ്. പാലിൽ നിന്നുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളായ  ചീസ്, കട്ടിതൈര് തുടങ്ങിയവയു ടെ  ഉല്പാദനം വികസിപ്പിക്കാനും ലക്ഷ്യമിടേണ്ടതുണ്ട്. നിലവിലുള്ള ഡയറി പ്ലാന്റുകളിൽ നൂതന ഉല്പന്ന വൈവിധ്യവൽക്കരണ സൗകര്യങ്ങൾ സ്ഥാപിക്കണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൂടാതെ, ക്ഷീര സഹകരണസംഘങ്ങൾ നവീകരിക്കേണ്ടതുണ്ട്, കന്നുകാലികളുടെ തീറ്റ സംഭരിക്കുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനും അവരെ സജ്ജമാ ക്കേണ്ടതുണ്ട്. കർഷകർക്കായി പാൽ കറക്കുന്നതിനുള്ള യന്ത്രങ്ങൾക്കുള്ള സബ്സിഡി വർദ്ധിപ്പിക്കേണ്ടതുണ്ട്.

കോവിദിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ കന്നുകാലി യൂണിറ്റുകളിലെ ജൈവ-സുരക്ഷാ നടപടികളുടെ അവലോകനം അനിവാര്യമാണ്. ഭാവിയിൽ‌ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങൾ‌ കൂടുതല്‍ നേരിടേണ്ടിവരുമെന്നതിനാൽ‌, നമ്മുടെ കാണുകളികളെയും ക്ഷീര യൂണിറ്റുകളെയും ഫ്ലൂ പോലെയുള്ള പകർച്ചവ്യാധികളിൽ‌ നിന്നും സംരക്ഷിക്കുന്നതിനും മനുഷ്യരിലേക്കുള്ള വ്യാപനം മന്ദഗതിയിലാക്കുന്നതിനും ആധുനിക ജൈവ-സുരക്ഷാ സൌകര്യങ്ങള്‍ അവതരിപ്പിക്കേണ്ടതുണ്ട്. അത്തരമൊരു ആധുനിക ജൈവ സുരക്ഷാ ചട്ടക്കൂട് നമ്മുടെ മൃഗങ്ങളില്‍ നിന്നുള്ള ഉൽപ്പന്നങ്ങളെ മികച്ച രീതിയിൽ വിപണനം ചെയ്യുന്നതിനും ഉപയോഗിക്കണം.

ഉൾനാടൻ മത്സ്യബന്ധന രംഗത്തെ ഇടപെടലുകൾ

ഉൾനാടൻ മത്സ്യബന്ധന മേഖലയിൽ ഒരു വലിയ കുതിച്ചുചാട്ടത്തിന് നമ്മൾ ഒരുങ്ങേണ്ടതുണ്ട്. ഒന്നാമതായി, കേരളത്തിൽ ഒരുപാട് വലിയ ജലാശയങ്ങളുണ്ട്. ഇവയെയൊക്കെ ഉൾനാടൻ മത്സ്യക്കൃഷിക്കു കീഴിൽ കൊണ്ടുവരണം. ഇതിനായി പഞ്ചായത്തുകളുടെയും കുടുംബുംബശ്രീയുടെയും സഹായത്തോടെ ഒരു പദ്ധതി ഉടൻ ആരംഭിക്കണം. രണ്ട്, ഗുണനിലവാരമുള്ള മത്സ്യവിത്ത്, ശുദ്ധജല ചെമ്മീൻ, ഉപ്പുവെള്ള ചെമ്മീൻ, മത്സ്യം, കടുക്ക, ചിപ്പി, ഞണ്ട് എന്നിവയുടെ ഉല്പാദനത്തിന് അവശ്യമായ വിത്തിന്റെ ലഭ്യതയിലുള്ള അപര്യാപ്തത ഒരു പ്രധാന തടസ്സമാണ്‌. വിത്ത് ഉല്പാദനം ശക്തിപ്പെടുത്തണം.

മൂന്ന്, മത്സ്യ മേഖലയിലെ ഒരു പ്രധാന പ്രവർത്തനമായി അലങ്കാര മത്സ്യസംസ്കാരം അതിവേഗം ഉയർന്നു വരുന്നുണ്ട്. വളരെ അനുയോജ്യമായ കാലാവസ്ഥയുള്ള കേരളത്തിന് അലങ്കാര മത്സ്യമേഖലയില്‍ വിപുലീകരണത്തിന് ധാരാളം സാധ്യതയുണ്ട്. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഉപജീവനത്തിന് ഒരു പിന്തുണ നൽകുന്നതിലും വിദേശനാണ്യ വരുമാനം നേടുന്നതിലും ഈ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 150 ഓളം അലങ്കാര മത്സ്യ വ്യാപാര യൂണിറ്റുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

നാല്, കേരളത്തിലെ ഭൂരിഭാഗം ഉപ്പുവെള്ള പ്രദേശങ്ങളും ഉപയോഗിക്കാതെയിരിക്കുകയോ അല്ലെങ്കിൽ അശാസ്ത്രീയമായി ഉപയോഗിക്കുകയോ ചെയ്യുകയാണ് പതിവ്. ഈ പ്രദേശങ്ങളുടെ പര്യാപ്തമായ ഉപയോഗത്തിനായി ഒരു തന്ത്രം ആവിഷ്കരിക്കേണ്ടതുണ്ട്. ഉപ്പുവെള്ള-ജലമേഖലയുടെ സുസ്ഥിര വികസനത്തിന് ചെമ്മീൻ ഒഴികെയുള്ള ഇനം ഉപയോഗിച്ച് കൃഷിയുടെ വൈവിധ്യവൽക്കരണം ആവശ്യമാണ്. ഫിന്‍ഫിഷ് ഇനങ്ങളായ സീ ബാസ് (ലേറ്റ്സ്), മില്‍ക്ക് ഫിഷ് (ചാനോസ്), പേൾ സ്പോട്ട് (കരിമീൻ) എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇവയിൽ ചിലതിന്റെ വിത്തുകളുടെ വാണിജ്യാധിഷ്ഠിത ഉൽ‌പാദനത്തിനുള്ള സാങ്കേതികവിദ്യ ഇപ്പോൾ ലഭ്യമാണ്. ഉപ്പുവെള്ളത്തിലെ ചിപ്പി കൃഷി (പച്ച, തവിട്ട് നിറമുള്ളവ) വാണിജ്യ പരമായി ലാഭകരമാണെന്ന് തെളിയിക്കുകയും പല ജില്ലകളിലും ഇത് നടപ്പാക്കുകയും ചെയ്യുന്നു. വനിതാ സ്വാശ്രയസംഘങ്ങൾക്കുള്ള ഉപജീവന സഹായ പദ്ധതിയായി ഇത് പ്രചരിപ്പിക്കാം. ഉപ്പുവെള്ളത്തിന് അനുയോജ്യമായ മറ്റൊരു പ്രവർത്തനമാണ് ഭക്ഷ്യയോഗ്യമായ ചിപ്പികളുടെ കൃഷി. അത് പോലെ തന്നെയാണ് ഞണ്ട് കൃഷിയും.

അഞ്ച്, വനാമി ചെമ്മീനിന്റെ കൃഷി അടുത്ത കാലത്തായി വർദ്ധിച്ചു വരികയാണ്. വനാമി ചെമ്മീനിന്റെ രോഗപ്രതിരോധ ശക്തിയും അതിവേഗ വളർച്ചയുമാണ് ഇതിനു കാരണം. നിയന്ത്രിത രീതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് ഇന്ത്യയിൽ വനാമി ചെമ്മീനിന്റെ കൃഷിക്ക് തുടക്കം കുറിച്ചത്. സാധ്യത പഠനങ്ങളെത്തുടർന്ന് 2009 ൽ വാനാമിയുടെ വാണിജ്യപരമായ ഉപയോഗം വലിയ തോതിൽ തുടങ്ങാന്‍ സർക്കാർ തീരുമാനിച്ചു. എന്നിരുന്നാലും, കേരളത്തിൽ വനാമി ചെമ്മീന്‍ കൃഷി വ്യാപകമായില്ല. അതിനാൽ കര്‍ഷകര്‍ക്കിടയില്‍ വനാമി ചെമ്മീന്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മുൻകൈയെടുക്കണം. 
 
ഇതിനൊരു പശ്ചാത്തലം കൂടിയുണ്ട്. ഇന്ന് ആന്ധ്രാപ്രദേശിലെ വനാമി ചെമ്മീൻ ലോകത്തിലെ ഏറ്റവും മികച്ചതും ഗുണനിലവാരമുള്ളതുമായ ചെമ്മീനുകളിലൊന്നായി കണക്കാക്കപ്പെടുന്നു. കേരളത്തിലെ സമുദ്രവിഭവ ഫാക്ടറികൾ അവരുടെ നിലനിൽപ്പിനായി ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത് ചെറിയ വലിപ്പത്തിലുള്ള വനാമി ആണ്. ആന്ധ്രാപ്രദേശ് കയറ്റുമതിക്കാർക്ക് ഇപ്പോൾ ചെറിയ വലുപ്പത്തി ലുള്ള ഈ ചെമ്മീൻ സംസ്ക്കരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. കേരളത്തിലുണ്ട് താനും. അതിനാൽ അവിടുത്തെ ചെമ്മീൻ കേരളത്തിൽ കൊണ്ടുവന്നാണ് സംസ്കരണം നടത്തുന്നത്. എന്നാൽ ആന്ധ്രാപ്രദേശ് ഫാക്ടറികൾ ചെറിയ വലിപ്പമുള്ള ചെമ്മീൻ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചുകഴിഞ്ഞാൽ, ഈ വലുപ്പത്തി ല്ലുള്ള ചെമ്മീനുകള്‍ കേരളത്തിലെ കയറ്റുമതിക്കാർക്ക് സംസ്കരണത്തിനായി ലഭ്യമാകില്ല. തന്മൂലം, കേരളത്തിലെ നെല്ല് കൃഷി ചെയ്യാത്ത ജലാശയങ്ങളിൽ വർഷം മുഴുവനും ചെമ്മീൻ കൃഷി നടത്താൻ കേരള സർക്കാർ അനുവദിക്കുന്നത് നിർണായകമായി വന്നേക്കും.

കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ വിഷയങ്ങൾ വെവ്വേറെയാണ് മുകളിൽ ചർച്ച ചെയ്തതെങ്കിലും വലിയ ഏകോപനം ഈ വകുപ്പുകളും പഞ്ചായത്തുകളും അത് പോലെ സഹകരണ വകുപ്പും തമ്മിൽ വേണ്ടതുണ്ട്. ഹരിത കേരളം മിഷന്റെ ഇടപെടലും വേണം. ഇതിനായി താഴെക്കിടയിൽ ഒരു കമ്മിറ്റി പഞ്ചായത്ത് തലത്തിൽ ഇപ്പോൾ തന്നെ നിലവിലുണ്ട്. എന്നാൽ ഈ കമ്മിറ്റികൾ എല്ലായിടത്തും ഒരേ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നില്ല. ഈ ഏകോപന സമിതികൾ കൃത്യമായി ഇടപെട്ടില്ലെങ്കിൽ സംയോജിത കാർഷിക നയം വേണ്ടയിടത്ത് ചിതറി കിടക്കുന്ന ആസൂത്രണമില്ലാത്ത പ്രവർത്തനമായി സുഭിക്ഷ കേരളം പദ്ധതി മാറിയേക്കാം. ഇത് നമുക്ക് ഒഴിവാക്കേണ്ടതുണ്ട്. 
 
Source: https://chintha.in/articles/267